കോന്നി : വകയാർ ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും ഉടമകളുടെയും മുഴുവന്‍ അക്കൗണ്ടുകളും സർക്കാർ ഫ്രീസ് ചെയ്തു. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ഇതിനുള്ള നിര്‍ദ്ദേശം തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുനിന്നും എല്ലാ ബാങ്കുകളുടെയും ഹെഡ് ഓഫീസുകളിലേക്ക് മെയില്‍ ചെയ്തു. ഇന്ന് ഉച്ചക്ക് രണ്ടരയോടെ എല്ലാ ബ്രാഞ്ചുകളിലും സന്ദേശം എത്തി.
പോപ്പുലര്‍ ഫിനാന്‍സിയെഴ്സ്, മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡ്, സാന്‍സ് പോപ്പുലര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പോപ്പുലര്‍ ട്രേടെഴ്സ് തുടങ്ങിയ മുഴുവന്‍ സ്ഥാപനങ്ങളുടെയും ബാങ്ക് ഇടപാടുകള്‍ ഇതോടെ മരവിച്ചു. കുടുംബാംഗങ്ങളുടെ അക്കൌണ്ടുകളും മരവിപ്പിച്ച കൂട്ടത്തില്‍ ഉണ്ട്. ഫലത്തില്‍ എട്ടിന്റെ പണിയാണ് ആര്‍ത്തിമൂത്ത കുടുംബത്തിന് കിട്ടിയത്. മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേൽ ഭാര്യ പ്രഭാ തോമസ് എന്നിവരുടെ പേരിൽ വഞ്ചനാക്കുറ്റത്തിന് കോന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിടെയായിരുന്നു സർക്കാരിന്റെ പെട്ടെന്നുള്ള നീക്കം. രണ്ടു എ.ഡി.ജി.പി മാരുടെ നേത്രുത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് എടുത്തിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ഒരു എം.എല്‍.എയും ഈ തട്ടിപ്പുകേസില്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 50 കോടിയിലധികം രൂപ റാന്നിയില്‍ മാത്രം നഷ്ടപ്പെട്ടു.
സ്ഥാപന ഉടമ റോയി എന്ന തോമസ് ഡാനിയേൽ പത്തനംതിട്ട സബ് കോടതിയിൽ ബുധനാഴ്ച പാപ്പർ ഹർജിയും ഫയൽ ചെയ്തിരുന്നു . ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പാണ് പോപ്പുലർ ഫിനാൻസ് ഉടമ റോയി നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം . സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നൂറു കണക്കിന് പരാതികളാണ് ദിവസേന ലഭിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ശാഖകളും ഉപശാഖകളുമാണ് പോപ്പുലർ ഫിനാൻസിനുള്ളത്.
https://www.facebook.com/mediapta/videos/640516203534212/