തിരുവനന്തപുരം : പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ കോമ്പീറ്റന്റ് അതോറിറ്റിയും മലക്കം മറിയുന്നു. നിയമപോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നു നിക്ഷേപകര്‍. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച WP(C) No.15846/2023 നമ്പര്‍ ഹര്‍ജിയില്‍ സെപ്തംബര്‍ 7 ന് ഇറക്കിയ ഉത്തരവ് പ്രകാരം പോപ്പുലര്‍ ഉടമകള്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കോമ്പീറ്റന്റ് അതോറിറ്റിയുടെ നേത്രുത്വത്തില്‍ നാലുമാസത്തിനുള്ളില്‍ ചര്‍ച്ച ചെയ്യുകയും തീരുമാനം ഹൈക്കോടതിയെ അറിയിക്കുകയും വേണം. ഇതുപ്രകാരം ആയിരുന്നു ഇന്ന് തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടന്നത്. വിവിധ നിക്ഷേപക സംഘടനകളുടെ ഭാരവാഹികളും പോപ്പുലര്‍ പ്രതികളുടെ അഭിഭാഷകരും പൂട്ടിക്കിടക്കുന്ന പോപ്പുലര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ മുമ്പോട്ട് വന്ന ഡി കമ്പിനിയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നിക്ഷേപകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നതാണ് ഇന്നത്തെ ചര്‍ച്ച. എന്നാല്‍ ചര്‍ച്ചയില്‍ കാര്യമായ ഒരു തീരുമാനവും കൈക്കൊണ്ടില്ല.
തനിക്ക് ഇങ്ങനെയൊരു ചര്‍ച്ച നടത്താന്‍ അധികാരമുണ്ടോയെന്നുപോലും കോമ്പീറ്റന്റ് അതോറിറ്റി സംശയം ഉന്നയിച്ചതോടെ കോമ്പീറ്റന്റ് അതോറിറ്റിയിലുള്ള വിശ്വാസവും നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടു. ഹൈക്കോടതിയുടെ ഉത്തരവില്‍ പോലും കോമ്പീറ്റന്റ് അതോറിറ്റിയുടെ തലവന്‍ സഞ്ജയ് കൌളിന് വിശ്വാസം ഇല്ലെന്ന് ഇതോടെ വ്യക്തമായി. പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങള്‍ ഏറ്റെടുക്കാമെന്നും നിക്ഷേപകര്‍ക്ക് പണം മടക്കിനല്കാമെന്നും വാഗ്ദാനം ചെയ്ത ദാനിയേല്‍ വര്‍ഗീസ് ചെയര്‍മാനായുള്ള ഡി കാപ്പിറ്റല്‍ പോര്‍ട്ട് ഫോളിയോ എന്ന ദുബായ് കമ്പിനിയെക്കുറിച്ച് പഠിക്കുവാനോ അവരുടെ സാമ്പത്തിക ഭദ്രത അന്വേഷിക്കുവാനോ കോമ്പീറ്റന്റ് അതോറിറ്റിയുടെ തലവന്‍ സഞ്ജയ് കൌള്‍ തയ്യാറായില്ല.
മുപ്പതിനായിരം നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത് 1200 കോടിയിലധികം രൂപയാണ്. ഇതിനുള്ള ആസ്തി ഡി കമ്പിനിക്ക് ഉണ്ടോയെന്നുപോലും സഞ്ജയ് കൌള്‍ കമ്പിനി പ്രതിനിധികളോട് ആരാഞ്ഞില്ല. ഇതോടെ ഒത്തുതീര്‍പ്പ് ഫോര്‍മുല വെറും തട്ടിപ്പ് മാത്രമാണെന്നും കോടതിയിലെ കേസുകള്‍ നീട്ടിക്കൊണ്ടുപോയി നിക്ഷേപകരെ മാനസികമായി തളര്‍ത്തുകയാണ് പ്രതികളുടെ ലക്ഷ്യമെന്നും വ്യക്തമാകുകയാണ്. തട്ടിപ്പിനിരയായ നിക്ഷേപകരെ വീണ്ടും ചതിയില്‍പ്പെടുത്തി പ്രതികള്‍ക്ക് എങ്ങനെയും വിദേശത്തേക്ക് കടക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. നിയമപോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നും രക്ഷപെടാന്‍ പ്രതികളെ അനുവദിക്കില്ലെന്നും പി.ജി ഐ.എ യുടെ അഭിഭാഷകന്‍ രാജേഷ് കുമാര്‍ ടി.കെ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2020 ഓഗസ്റ്റിലാണ് പോപ്പുലര്‍ പൂട്ടിയത്. മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ എണ്‍പത്തി ഏഴോളം നിക്ഷേപകര്‍ മാനസികമായി തകര്‍ന്ന് ജീവന്‍ വെടിഞ്ഞു. മരുന്നിനും ആഹാരത്തിനും ബുദ്ധിമുട്ടുന്ന നിരവധി നിക്ഷേപകര്‍ ഇന്നും അര്‍ദ്ധ പ്രാണനായി ജീവിക്കുന്നു. പോലീസില്‍ നിന്നും യാതൊരു സഹായവും നിക്ഷേപകര്‍ക്ക് ലഭിച്ചില്ല. എന്നിട്ടും തളരാതെ പോരാടുകയായിരുന്നു നിക്ഷേപകര്‍. നിയമ നടപടികളും സമരവുമൊക്കെയായി മൂന്നു വര്‍ഷവും മൂന്നു മാസവും പിന്നിടുമ്പോഴാണ് ചെറിയൊരു പ്രതീക്ഷയായി കോടതിവിധിയും അതിനെത്തുടര്‍ന്നുള്ള ഈ ചര്‍ച്ചയും നടന്നത്.