കൊച്ചി : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയ സ്വത്തുക്കളിൽനിന്ന് നിക്ഷേപകർക്കുള്ള പണം തിരികെ നൽകാൻ ഉത്തരവ്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് 65.07 കോടിയുടെ സ്വത്തുക്കളിൽനിന്ന് നിക്ഷേപകർക്ക് പണം നൽകാൻ ഉത്തരവിട്ടത്. ഇഡി കണ്ടുകെട്ടിയ സ്വത്തുക്കൾ ബഡ്‌സ് അതോറിറ്റിക്ക് കൈമാറാനാണ് ഉത്തരവ്. തട്ടിപ്പിന് ഇരയായവരുടെ താൽപ്പര്യം സംരക്ഷിക്കപ്പെടണമെന്നും സ്വത്തുക്കൾ തുല്യമായി വിതരണം ചെയ്യാൻ ബഡ്‌സ് അതോറിറ്റിക്ക് കൈമാറുന്നത് സഹായിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രതികൾ ഉന്നയിച്ച എതിർപ്പുകൾ ബഡ്സ് അതോറിറ്റിക്ക് മുമ്പാകെ വാദിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ 2021 സെപ്‌തംബർ, ഡിസംബർ മാസങ്ങളിലാണ് പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയത്. പോപ്പുലർ ഗ്രൂപ്പും പ്രൊമോട്ടർമാരും ചേർന്ന് നിക്ഷേപകരെ വഞ്ചിച്ച കേസിൽ 2020-ലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഐപിസി സെക്‌ഷനുകൾ പ്രകാരവും ബഡ്‌സ് ആക്ട് പ്രകാരവുമുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2024- ഡിസംബർ 17ൽ ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് കൊമ്പിറ്റന്റ് അതോറിറ്റി സാമ്പത്തിക കുറ്റവിചാരണ കോടതിയെ സമീപിക്കുകയായിരുന്നു. പ്രധാന പ്രതികളായ തോമസ് ഡാനിയേൽ എന്ന റോയി, റിനു മറിയം തോമസ് എന്നിവരെ ഇഡി 2021ൽ അറസ്‌റ്റ് ചെയ്‌തിരുന്നു. തോമസ് ദാനിയേലിന്റെ ഭാര്യ പ്രഭ തോമസ്, മക്കള്‍ റീബ മേരി തോമസ്, റിയ ആൻ തോമസ് എന്നിവരും പ്രതികളാണ്. ആകെ 1200 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്‍കുവാന്‍ ഉള്ളതായി കണക്കാക്കുന്നു.





























