ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണക്രമത്തിൽ ‘ഹലാൽ’ മാംസം നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). താരങ്ങളുടെ ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അവർക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കാമെന്നും ബിസിസിഐ ട്രഷറർ അരുൺ ധൂമൽ വ്യക്തമാക്കി. ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബിസിസിഐ നിർദ്ദേശം നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണ ക്രമത്തിൽ നിന്ന് പോർക്ക്, ബീഫ് വിഭവങ്ങൾ ബിസിസിഐ വിലക്കിയെന്നായിരുന്നു റിപ്പോർട്ട്. മാത്രമല്ല മാംസം ഉപയോഗിക്കുന്നവർ അത് ‘ഹലാൽ’ ആണെന്ന് ഉറപ്പുവരുത്തണമെന്നും ബിസിസിഐ നിർദ്ദേശിച്ചെന്നായിരുന്നു വിവിധ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ കടുത്ത വിമർശനവുമായി ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്തു.
എന്നാൽ ഇത്തരമൊരു ഭക്ഷണക്രമത്തിന്റെ കാര്യം ബിസിസിഐ ചർച്ച ചെയ്തിട്ടുപോലുമില്ലെന്ന് അരുൺ ധൂമൽ പ്രതികരിച്ചു. ബിസിസിഐ ചർച്ച ചെയ്യാത്ത ഒരു കാര്യം എങ്ങനെയാണ് നിർദ്ദേശമായി പുറത്തിറക്കുകയെന്നും അദ്ദേഹം ചോദിച്ചു. എന്താണ് കഴിക്കേണ്ടത് എന്നതു സംബന്ധിച്ചോ, എന്താണ് കഴിക്കാൻ പാടില്ലാത്തതെന്നത് സംബന്ധിച്ചോ ബിസിസിഐ ഏതെങ്കിലും കളിക്കാരനോ ടീമിനോ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്’ – ധൂമൽ വ്യക്തമാക്കി.
ഇപ്പോൾ പ്രചരിക്കുന്ന ഭക്ഷണക്രമവും ബിസിസിഐ ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അത് താരങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയുമില്ല. കളിക്കാരെ എന്തൊക്കെയാണ് കഴിക്കേണ്ടതെന്നോ എന്തൊക്കെയാണ് ഉപേക്ഷിക്കേണ്ടതെന്നോ നിർബന്ധിക്കുന്ന പതിവ് ബോർഡിനില്ല. അവർക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കാം’– ധൂമൽ പറഞ്ഞു. ബിസിസിഐ താരങ്ങൾക്ക് ഹലാൽ ഭക്ഷണം നിർബന്ധമാക്കിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഒരു വിഭാഗം ഇതിനെ അനുകൂലിച്ചും മറുവിഭാഗം പ്രതികൂലിച്ചും രംഗത്തുണ്ട്.