അടൂർ: പതിനാറു വയസ്സുള്ള പെൺകുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1.50 ലക്ഷം രൂപ പിഴയും. കൊടുമൺ രണ്ടാംകുറ്റി അനന്തുഭവനിൽ അനീഷിനെയാണ് (44) അടൂർ അതിവേഗ കോടതിയിലെ സ്പെഷൽ ജഡ്ജി എ.സമീർ ശിക്ഷിച്ചത്. 2018 ജൂൺ 9നാണ് കേസിനാസ്പദമായ സംഭവം. വിറകുമായി റോഡിലൂടെ നടന്നു പോകുമ്പോൾ പെൺകുട്ടിയെ കടന്നു പിടിച്ച ശേഷം അടുത്തുള്ള റബർത്തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പണം വാഗ്ദാനം ചെയ്ത് ഉപദ്രവിച്ചെന്നാണു കേസ്.
കൊടുമൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും പട്ടികജാതി–വർഗ പീഡന നിരോധന നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന വിധി ഉള്ളതിനാൽ 5 വർഷം കഠിന തടവ് അനുഭവിച്ചാൽ മതി. പിഴ അടയ്ക്കാത്ത പക്ഷം 18 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.





























