തിരുവനന്തപുരം : വിവാദങ്ങൾക്കിടെ പോസ്റ്റൽ ബാലറ്റുകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷൻ അഡീഷണൽ സിഇഒ ജെറോമിക് ജോർജ് ഫയൽ അനുമതിക്കായി നൽകി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കറാണ് ഫയലിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. തെരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കവെയാണ് പുതിയ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കാത്തതിനാല്‍ വോട്ട് ചെയ്യാനായില്ലെന്നും പരാതി നല്‍കിയിട്ടും കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കമ്മീഷന്‍ ഭരണഘടനാ അവകാശം നിഷേധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ ഹർജി നല്‍കിയിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനകളും രംഗത്തെത്തിയിരുന്നു. പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് തെറ്റാണെന്നും 20,145 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ആരോപിച്ചിരുന്നു. 96 ശതമാനത്തിന് മുകളിൽ ഉദ്യോഗസ്ഥർ വോട്ട് ചെയ്തു എന്നാണ് കമ്മീഷൻ വാദം. ഈ കണക്ക് ശരിയല്ലെന്നാണ് സർവീസ് സംഘടനകൾ പറയുന്നത്. സർവീസ് വോട്ടുള്ളവർക്ക് വോട്ടെണ്ണൽ ദിനം വരെ ബാലറ്റ് നൽകുന്ന മാതൃകയിൽ വോട്ട് നഷ്ടമായർക്ക് വോട്ടെടുപ്പിനുള്ള അവസരം ഒരുക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം.





























