തൃശൂർ : തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇന്നും കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്ത് 200 ഓളം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അപകട സമയത്ത് 37 പേരാണ് ഉണ്ടായിരുന്നതെന്നും നാല് പേരെ കാണാനില്ലെന്നും തൃശൂർ സിറ്റി കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‍മുഖ് പറഞ്ഞു. വെടിക്കെട്ട് അപകടത്തിൽ അനേകം മനുഷ്യ ശരീരങ്ങളാണ് ചിന്നിച്ചിതറിയത്. ആ ശരീര ഭാഗങ്ങൾ ഈ പാടശേഖരത്തിൽ ഇപ്പോഴും കിടപ്പുണ്ട്. അത് കണ്ടെത്താനാണ് വ്യാപക പരിശോധന നടത്തിയത്. കഡാവർ നായകളെ ഉപയോഗിച്ചുള്ള പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് പോലീസ് നടത്തിയ പരിശോധനയിൽ 15 ശരീരഭാഗങ്ങൾ കണ്ടെടുത്തു.
ദുരന്തത്തിൽ പരിക്കേറ്റ പത്തുപേർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാലുപേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വെന്‍റിലേറ്ററിലുള്ള ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരമാണ്. ആറുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇവരെ വാർഡുകളിലേക്ക് മാറ്റി. അതിനിടെ, വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. കോട്ടപ്പുറം സ്വദേശിനി ഗൗരി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ ബോധം വന്നപ്പോഴും മകനെ അന്വേഷിച്ചിരുന്നു. മകനെ ഒരു നോക്ക് കാണാനാകാതെയാണ് മാതാവിന്റെ വിയോഗം.





























