കോഴഞ്ചേരി : ഉന്നതനിലവാരത്തിൽ പുനർനിർമിച്ച ടികെ റോഡിലെ കോഴഞ്ചേരി ടൗണിനും പാലത്തിനുമിടയിൽ കുഴികള്‍ രൂപപ്പെട്ടു. ജില്ലയിലെ ഏറ്റവും ഗതാഗതത്തിരക്കുള്ള റോഡാണ് ടികെ റോഡ്. ആദ്യ പിണറായി സർക്കാരിൽ ജി. സുധാകരൻ മന്ത്രിയായിരിക്കുന്ന കാലത്താണ് ടികെ റോഡ് ബിഎം ബിസി മാതൃകയിൽ നിർമാണം തുടങ്ങിയത്. 29 കോടിയിലധികം രൂപ കരാറിൽ തുടങ്ങിയ ടികെ റോഡ് നിർമാണം അവസാനിച്ചപ്പോൾ 32 കോടി രൂപ റോഡ് നിർമാണ കരാറുകാരന് നൽകി. തിരുവല്ല മുതൽ കുമ്പഴവരെയുളള ദൈർഘ്യം 32 കിലോമീറ്റർ എന്നിരിക്കെ അനുവദിച്ചുനൽകിയ തുകപ്രകാരം ഒരു കിലോമീറ്ററിന് ഒരുകോടി രൂപ റോഡിൽ ചെലവഴിക്കേണ്ടതാണ്. റോഡിലെ അപാകം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ ഒരു നിർദേശവും ഇവിടെ പാലിക്കപ്പെട്ടില്ല. കോഴഞ്ചേരി പൊയ്യാനിൽ ജംഗ്ഷനിലെ വളവ് നിവർക്കുക, തണുങ്ങാട്ടിൽ പാലത്തിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുക, തെക്കമല ജങ്ഷനിൽ വീതികൂട്ടുക, വാര്യാപുരത്തെ രണ്ട് വളവുകളും നിവർക്കുക, റോഡരികിൽ നിൽക്കുന്ന വലിയ മരങ്ങൾ മുറിച്ചുമാറ്റുക എന്ന നിർദേശങ്ങൾ ഒന്നും പാലിച്ചിട്ടില്ല.
ഉന്നത നിലവാരത്തിൽ റോഡ് പുനർനിർമിക്കാൻ ടാറിങ്ങിന് മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങളും ഈ വൻതുകയിൽ നിർമിച്ച റോഡിൽ പാലിച്ചിട്ടില്ല. റോഡിന് അടിഭാഗത്തുകൂടി ഊറ്റ് ഉറവയുള്ള സ്ഥലങ്ങളിലും റോഡിന് അടിഭാഗത്തുകൂടി പൈപ്പ് ലൈൻ പോകുന്ന സ്ഥലങ്ങളിലും വെറ്റ് മിക്‌സ്‌ചർ മെക്കാഡം എന്ന പ്രാഥമിക പ്രവർത്തനം നടത്തണമെന്നും അല്ലെങ്കിൽ ഈ ഭാഗത്ത് റോഡിന് അടിഭാഗത്തുനിന്ന് വെള്ളത്തിന്റെ തള്ളലുണ്ടായി ടാറിങ് ഇളകി മാറുമെന്നും നിർദേശം ഉണ്ടായിരുന്നങ്കിലും കറ്റോട്, ഇരവിപേരൂർ, മുട്ടുമൺ, ചെട്ടിമുക്ക്, നെടുംപ്രയാർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ടാറിങ് ഇളകി മാറിയിട്ട് വർഷങ്ങളായി. ടോറസ് അടക്കമുള്ള വലിയ വാഹനങ്ങൾ വട്ടംതിരിച്ച് പോകുന്ന സ്ഥലങ്ങളിൽ ടാറിങ് ഇളകിയതും അപകടസാധ്യത ഉയർത്തുന്നു.






























