ആലപ്പുഴ : കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകുന്ന റോഡിൽ പഴയ പോലീസ് ഔട്ട്പോസ്റ്റിനു കിഴക്കായി കനറാ ബാങ്കിനു സമീപം നടപ്പാതയിലെ കൊരുപ്പുകട്ട ഇളകി കുഴിയായി. ആഴമുള്ള കുഴിയിലേക്ക് യാത്രക്കാർ വീണ് അപകടമുണ്ടാകാതിരിക്കാൻ കരിയില ഉൾപ്പെടെ വാരിയിട്ട് അടയ്ക്കാൻ നോക്കുകയാണ് പരിസരത്തുള്ളവർ. കട്ടകൾ ഇളകിത്തുടങ്ങിയപ്പോൾത്തന്നെ പ്രശ്നം പരിഹരിക്കാതിരുന്നതോടെ അടുത്തുള്ള മറ്റു കൊരുപ്പുകട്ടകളും ഇളകിത്തുടങ്ങി. റോഡിൽനിന്നു പഴയ പുതുക്കാവ് മഹാലക്ഷ്മി ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്കു തിരിയുന്നിടത്താണ് ഈ കുഴി.
നാട്ടുകാരും യാത്രക്കാരുമായി നൂറുകണക്കിനാളുകളാണ് ദിവസേന ഇതുവഴി യാത്രചെയ്യുന്നത്. ഭാരമുള്ള വാഹനങ്ങളും ഇതുവഴി പോകും. രണ്ടുവർഷത്തോളംമുൻപ് പാകിയ കൊരുപ്പുകട്ടകൾ ഇളകി കുഴിയായിട്ട് ഒരുമാസത്തിലേറെയായെന്ന് നാട്ടുകാർ പറയുന്നു. നടപ്പാതയ്ക്ക് അടിയിലേക്കു വലിയ കുഴിയാണ്. രാത്രി പലപ്പോഴും ഈ ഭാഗത്തെ തെരുവുവിളക്കുകൾ കത്താറില്ല. ഇത് അപകടഭീഷണി കൂട്ടുന്നു. കൊരുപ്പുകട്ട ഇളകി നടപ്പാതയിൽ വലിയ കുഴിയായത് ശ്രദ്ധയിൽപ്പെട്ടിരുന്നെന്ന് മുല്ലയ്ക്കൽ വാർഡ് കൗൺസിലർ എം.ജി. സതീദേവി പറഞ്ഞു. ഈ ഭാഗത്ത് റോഡിനോടുചേർന്നു കാന പണിയാൻ നഗരസഭയ്ക്കു പദ്ധതിയുണ്ട്. മഴ തുടങ്ങിയതുകൊണ്ടാണ് നിർമാണം തുടങ്ങാതിരുന്നത്. ഉടനേ പദ്ധതി തുടങ്ങും. അതിനൊപ്പം ഈ പ്രശ്നവും പരിഹരിക്കുമെന്നും കൗൺസിലർ പറഞ്ഞു.





























