കറ്റാനം : ആറുവർഷമായി കുട്ടികളില്ലാതിരുന്ന സ്കൂളിലെ പ്രഥമാധ്യാപികയെയും സ്ഥലംമാറ്റിയതോടെ ഇലിപ്പക്കുളം പികെഎംഎം (പുളിങ്കീഴിൽ) എൽപി സ്കൂളിനു പൂട്ടുവീണു. ഭരണിക്കാവ് പഞ്ചായത്തിലാണ് പ്രവേശനോത്സവദിനത്തിൽ പൂട്ടുവീണ ഈ സ്കൂൾ. നിലവിലുണ്ടായിരുന്ന പ്രഥമാധ്യാപിക അനി ബി. പിള്ള രാവിലെയെത്തി സ്കൂൾ തുറന്നിരുന്നു. ഉച്ചയോടെ ഇവരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി കൃഷ്ണപുരം ആർവി എൽപി സ്കൂളിലേക്ക് പുനർവിന്യസിച്ചുകൊണ്ടുള്ള ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവെത്തി. അന്നുതന്നെ ചുമതലയേൽക്കുകയും ചെയ്തു.
പൂട്ടുന്നതിനു മുന്നോടിയായി സ്കൂളിലെ രജിസ്റ്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും മാർച്ച് മാസം അവസാനം കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഏറ്റെടുത്തിരുന്നു. സ്കൂൾ പൂട്ടുന്നതായി ഔദ്യോഗികമായി ഉത്തരവിട്ടില്ലെങ്കിലും കുട്ടികളും അധ്യാപകരും ഇല്ലാതായതോടെ സ്കൂളിനു പൂട്ടുവീണ നിലയിലാണ്. സ്വകാര്യ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിൽ 1964-ൽ ആരംഭിച്ചതാണ് സ്കൂൾ. നിലവിലുണ്ടായിരുന്ന അധ്യാപികയെ 2020-ൽ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തി മറ്റൊരു സ്കൂളിലേക്കു മാറ്റി. കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടം സംരക്ഷിക്കുന്നതിനുള്ള നടപടികൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അത്യാവശ്യ പണികൾ നടത്തി അധ്യാപകർ തന്നെയാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങി സ്കൂൾ പ്രവർത്തിക്കുന്നതിനു സൗകര്യമൊരുക്കിയിരുന്നത്. 1.20 ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.





























