റാന്നി: അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള പാരഡി ഗാനം പാടി നടക്കുന്നതിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് പ്രസാദ് കുഴിക്കാല സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. അയ്യപ്പ ഭക്തിഗാനത്തെ രൂപം മാറ്റി ശരണം വിളിച്ചുകൊണ്ടുള്ള പാരഡി ഗാനം അയ്യപ്പ ഭക്തരുടെ മനസ്സിനെ വേദനപ്പിക്കുന്നതാണെന്ന പരാതി വ്യാപകമായി ഭക്തര്‍ക്കുണ്ട്. പാരഡി ഗാനങ്ങൾ പാടുന്നതില്‍ തങ്ങള്‍ എതിരല്ല. അയ്യപ്പ സ്വാമിയേ കൂട്ടി യോജിപ്പിച്ച് പാരഡി ഗാനം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാൻ പ്രയാസമാണ്.
പോറ്റിയെ കേറ്റിയെ എന്ന് തുടങ്ങുന്ന ഗാനത്തിൽ അയ്യപ്പ സ്വാമിക്ക് ശരണം വിളിച്ചുകൊണ്ടാണ് അപമാനിക്കുന്നത്. കേട്ടാൽ സുഖം ആണെങ്കിലും ഭക്തർക്ക് ഒരിക്കലും ഇത് അംഗീകരിക്കാൻ സാധിക്കില്ല. കേട്ടാൽ സുഖം എന്ന് കരുതി വ്യാപകമായി രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇത് പ്രചരിപ്പിക്കുന്നത് ജനകോടികൾ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അയ്യപ്പ ഗാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയും വൃണപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ലെന്ന് പ്രസാദ് കുഴിക്കാല ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എത്രയും പെട്ടെന്ന് ഗാനം പിൻവലിക്കുകയും പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.





























