ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്പയർ (ഇനവേഷൻ ഇൻ സയൻസ് പർസ്യൂട്ട് ഫോർ ഇൻസ്പയേർഡ് റിസർച്ച്) ഷീ (സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷൻ) നിർത്തലാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. പദ്ധതിയുടെ ലക്ഷ്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുനരാവിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനായി തത്‌കാലം നിർത്തിവെച്ചതാണെന്നും കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നടപ്പാക്കൽ രീതി മെച്ചപ്പെടുത്തുന്നതിനും ശാസ്ത്ര വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തി പദ്ധതിയെ ക്രമീകരിക്കുകയാണെന്നും മറുപടിയിൽ പറയുന്നു.
ഇൻസ്പയർ എന്ന പേരിൽ നടത്തുന്ന പദ്ധതിയിലൂടെ ശാസ്ത്രവിഷയങ്ങളിലേക്ക് യുവജനങ്ങളെ ആകർഷിക്കുകയാണ് ലക്ഷ്യം. 10-17 പ്രായക്കാരിൽ (ക്ലാസ് 6-12) ശാസ്ത്രാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്പയർ മനക്, 17-22 പ്രായക്കാർക്ക് ശാസ്ത്രവിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പഠനത്തിന് ഇൻസ്പയർ ഷീ സ്കോളർഷിപ്പ്, പിഎച്ച്.ഡി. ഗവേഷകർക്കുള്ള ഇൻസ്പയർ ഫെലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ റിസർച്ചിന് ഇൻസ്പയർ ഫാക്കൽട്ടി ഫെലോഷിപ്പ് എന്നീ നാല് പഠനസഹായമാണ് പദ്ധതിയിലുള്ളത്. ഷീ സ്കോളർഷിപ്പിൽ പ്രതിവർഷം 80,000 രൂപയാണ് ലഭിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പായ ഷീയുടെ ഗുണഭോക്താക്കളുടെ എണ്ണം അഞ്ചുവർഷത്തിനിടെ 35 ശതമാനം വർധിച്ചെന്ന് മറ്റൊരു മറുപടിയിൽ മന്ത്രി പറഞ്ഞു. പദ്ധതിക്കുകീഴിൽ രാജ്യത്താകെ 1.36 ലക്ഷം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് സഹായധനം നൽകി. മൊത്തം 2784.15 കോടി രൂപ അനുവദിച്ചു. ഷീ സ്കോളർഷിപ്പിൽ മാത്രമല്ല, പിഎച്ച്.ഡി. ഗവേഷകർക്കുള്ള ഫെലോഷിപ്പിലും ഫാക്കൽട്ടി ഫെലോഷിപ്പിലും അഞ്ചുവർഷത്തിനിടെ വർധനവുണ്ട്.































