മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളക്കരായാകെ ഏറ്റുപാടിയ ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ…’ എന്ന ഗാനത്തിന് രണ്ടാം ഭാഗം വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ‘കത്തുപാട്ട് ’ ആണെന്നാണ് ലഭിക്കുന്ന വിവരം. വാസു ജയിലിൽ നിന്ന് പിണറായി വിജയന് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് പാട്ട്. ജി.പി. ചാലപ്പുറം തന്നെയാണ് ഇതും എഴുതുന്നത്. പത്തോ പതിനഞ്ചോ ദിവസത്തിനുള്ളിൽ പാട്ട് റിലീസ് ചെയ്യും. മലപ്പുറംകാരായ സുബൈർ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടി ചെയ്തതാണ് ഈ ഗാനം. ലക്ഷക്കണക്കിന് ഭക്തരെ മുറിവേൽപ്പിച്ച വിഷയം ഗാനമായി അവതരിപ്പിക്കുകയായിരുന്നു എന്ന് പാട്ടിന്റെ രചയിതാവ് ജി.പി ചാലപ്പുറം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളക്കരായാകെ ഏറ്റുപാടിയ ഗാനമായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനും സി.പി.എമ്മിനുമെതിരെ ഇറങ്ങിയ ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ…’ എന്ന ഗാനം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പാക്കി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നും പറയുന്ന ഈ പാട്ട് സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് ഇപ്പോഴും ഷെയര്‍ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വൈറലായ ആ ഗാനം തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും പലരുടെയും ചുണ്ടുകളിൽ നിന്ന് ഇറങ്ങിപ്പോയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയമുണ്ടാക്കാൻ ഈ പാട്ടും സഹായകമായി എന്ന് നേതാക്കളടക്കം പറയുന്നു.





























