ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി. സോണിയക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ല. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോൺഗ്രസ് തന്നെ വിശദീകരിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ വന്ദേമാതരം ആലപിച്ചതിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹൈദരാബാദിൽ സോണിയ ഗാന്ധിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. വന്ദേമാതരത്തെ അപമാനിച്ചെന്ന് ആരോപിച്ച് യുവമോർച്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപി പരാതിയില്‍ ഡൽഹി പോലീസാണ് അന്വേഷണം ആരംഭിച്ചത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നുള്ളത് പോലീസ് അന്വേഷിക്കും.
അതേസമയം രാഹുലിനും സോണിയക്കും എതിരായ പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കൂടുതൽ പരാതികൾ നൽകിയേക്കും. വന്ദേമാതരത്തെ സോണിയ ഗാന്ധി അവഹേളിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. അമിത്ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും സോണിയയ്ക്കും മല്ലികാർജുൻ ഖാർഗയ്ക്കെതിരെയും വിഷയം ആയുധമാക്കുന്നുണ്ട്. നിലവിൽ രണ്ട് പരാതികളാണ് സോണിയയ്ക്കെതിരെ ഉള്ളത്. മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിലാണ് ആദ്യ പരാതി ലഭിച്ചത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ. ഡൽഹിയലെ ഐ.പി. എസ്റ്റേറ്റ് സ്റ്റേഷനിലാണ് രണ്ടാമത്തെ പരാതി. ആർഎസ്എസ് അനുകൂലികളായ രണ്ട് അഭിഭാഷകർ നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിയുടെ പേരും ഉൾപെടുത്തിയിട്ടുണ്ട്.





























