തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നില്ലെന്നും കെഎസ്ഇബി പറഞ്ഞു. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭ്യമായതിനാൽ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യകത ഉണ്ടായിരുന്നില്ലെന്നും. ഇക്കാരണം കൊണ്ട് നിയന്ത്രണം ഒഴിവാക്കാനായെന്നും കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതിയുടെ ഉപയോഗം കൂടിയതിന് പിന്നാലെ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജൂലൈ മുതൽ ഡിസംബർ വരെ (സെപ്റ്റംബർ ഒഴികെ) ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നേരത്തെ അനുമതി നൽകുകയും ചെയ്തിരുന്നു. ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 600 മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നു.
പിന്നാലെയാണ് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയത്. എന്നാൽ യൂണിറ്റിന് 10 രൂപ വരെ ഉയർന്ന നിരക്ക് നൽകി വൈദ്യുതി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.






























