മല്ലപ്പള്ളി : വൈദ്യുതി ലൈനിലേക്ക് മരങ്ങൾവീണ് വൈദ്യുതവിതരണം തടസ്സപ്പെടുന്നതിന് പരിഹാരം കാണാൻ കെഎസ്ഇബി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ക്രെയിനിന്റെ അഗ്രത്ത് ഇരുമ്പ് ബക്കറ്റ് ഘടിപ്പിച്ച ചട്ടക്കൂട് പിടിപ്പിച്ച് ഉയർത്തും. ഈ ബക്കറ്റിനുള്ളിൽ യന്ത്രവാളുമായിനിന്നാണ് ലൈനിന് മുകളിലുള്ള മരങ്ങൾ മുറിക്കുന്നത്. തീരുന്നതനുസരിച്ച് ക്രെയിൻ മുന്നോട്ട് ഓടും. വെട്ടുന്ന ജോലി തുടരും. അപകടകരമായനിലയിൽ നിന്ന 3078 മരങ്ങൾ ഇതുവരെ മുറിച്ചു. 2949 ഉടമസ്ഥർക്ക് നോട്ടീസ് നൽകി.
മല്ലപ്പള്ളി-395, വെണ്ണിക്കുളം-276, വായ്പൂര്-335 എന്ന ക്രമത്തിലാണ് നോട്ടീസ് കൊടുത്തിട്ടുണ്ട്. ലൈനിൽനിന്ന് മുകളിലേക്കും രണ്ടര മീറ്റർ വശത്തേക്കും ഉള്ള മരങ്ങളാണ് നീക്കംചെയ്യാൻ നിർദേശിച്ചിരിക്കുന്നത്. മല്ലപ്പള്ളി പുല്ലുകുത്തി ഫീഡറിൽ വെട്ടിത്തെളിക്കൽ തീരാറായി. പുല്ലുകുത്തി, തവളപ്പാറ, ഹനുമാൻകുന്ന് എന്നിവിടങ്ങൾ തെളിഞ്ഞു. വായ്പൂരിലും വെണ്ണിക്കുളത്തും വെട്ട് തുടങ്ങിക്കഴിഞ്ഞു. 11 കെ.വി. ലൈനിലെ കാട് വെട്ട് കഴിഞ്ഞ് എൽ.ടി. ലൈനിലേക്കും തിരിയും. യുദ്ധകാലാടിസ്ഥാനത്തിലാണ് പണി നടക്കുന്നതെന്ന് എക്സിക്യുട്ടീവ് എൻജിനീയർ രാജേഷ് കുമാർപിള്ള പറഞ്ഞു.





























