ഡൽഹി : വടോദരയിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിലായതായി പരാതി. ഞായറാഴ്ച വൈകുന്നേരം 6:50-ഓടെ സർവീസ് നടത്തിയ വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. വിമാനത്തിലെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഏകദേശം 160-ഓളം യാത്രക്കാരാണ് പകുതിയോളം സമയം ഇരുട്ടിൽ ഇരിക്കേണ്ടി വന്നത്. ദില്ലി വിമാനത്താവളത്തിൽ എത്തുന്നതുവരെയുള്ള അരമണിക്കൂറോളം സമയം വിമാനത്തിനകത്ത് വെളിച്ചമില്ലാത്ത അവസ്ഥയായിരുന്നു. ഇതുമൂലം യാത്രക്കാർ കഠിനമായി വിയർക്കുകയും വായുസഞ്ചാരം കുറഞ്ഞതോടെ ചെറിയ കുട്ടികൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു.
സംഭവത്തിൽ വിമാനക്കമ്പനിയുടെ വീഴ്ച ചൂണ്ടിക്കാട്ടി യാത്രക്കാർ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയ്ക്ക് പരാതി നൽകിയിട്ടുണ്ട്. സുഗമമായ യാത്ര വാഗ്ദാനം ചെയ്തിട്ട് ഇത്തരമൊരു ക്ലേശകരമായ അവസ്ഥ ഉണ്ടായതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. വിമാനത്തിന്റെ എൻജിൻ തകരാറും ഒപ്പം ചില സാങ്കേതിക തകരാറുകളുമാണ് വൈദ്യുതി തടസ്സപ്പെടാൻ കാരണമായതെന്നാണ് വിമാന അധികൃതർ നൽകുന്ന വിശദീകരണം. സംഗതി അങ്ങേയറ്റം ഖേദകരമാണെന്നും ഇൻഡിഗോ വ്യക്തമാക്കി.





























