ന്യൂഡൽഹി : ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിയ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. കോടതി വിധി അംഗീകരിച്ച് എല്ലാവരും സമാധാനം പാലിക്കണമെന്നും എല്ലാം മാറ്റിവെച്ച് വിദ്യാർഥികൾ ഐക്യത്തോടെ മുന്നേറണമെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ‘ഹിജാബ് നിരോധനം സംബന്ധിച്ച കർണാടക ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയമില്ലാതെ ഈ തീരുമാനം എല്ലാവരും അനുസരിക്കണം. വിഷയത്തിന് മതപരമായ നിറം നൽകാതെ, വിദ്യാർഥികൾക്ക് സമാധാനപരമായി പഠിക്കാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ ജനങ്ങളോട് അഭ്യർഥിക്കുന്നു. വിദ്യാർഥികൾ സമാധാനത്തോടെ സ്‌കൂളിൽ പോകുകയും വിദ്യാഭ്യാസം തുടരുകയും വേണം’– അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഹിജാബ് ഇസ്‌ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി വിലയിരുത്തി. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സർക്കാരിന് നിയന്ത്രണം നടപ്പാക്കാൻ അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.





























