ബംഗളൂരു: ലൈഗികാതിക്രമക്കേസിൽ അന്വേഷണം നേരിടുന്ന ജെ.ഡി.എസ് എം.പിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ ജർമനിയിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. പ്രജ്വൽ മ്യൂണിക്കിൽനിന്ന് ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായാണ് വിവരം. തിരിച്ചെത്തിയാൽ ഉടൻ പ്രജ്വലിനെ അറസ്റ്റു ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം കെംപഗൗഡ വിമാനത്താവളത്തിൽ എത്തുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കർണാടകയിലെ ഹാസനിൽനിന്നുള്ള എം.പിയായ പ്രജ്വൽ ഇത്തവണയും എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ഏപ്രിൽ 26നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്.
ഇതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രജ്വൽ ഉൾപ്പെട്ട ലൈംഗിക വിഡിയോകൾ മണ്ഡലത്തിൽ വ്യാപകമായി പ്രചരിച്ചു. മൂവായിരത്തോളം വിഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ പാർക്കുകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ വിതറുകയായിരുന്നു. വൻ വിവാദമുയരുകയും പരാതിയുമായി ഏതാനും പേർ മുന്നോട്ടു വരികയും ചെയ്തതോടെ, പ്രജ്വലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമീഷൻ മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാൽ തെരഞ്ഞെടുപ്പു നടന്നതിനു പിന്നാലെ പ്രജ്വൽ രാജ്യംവിട്ടു. 31ന് അന്വേഷണ സംഘത്തിനു മുൻപിൽ കീഴടങ്ങാൻ തയാറാണെന്ന് രണ്ടുദിവസം മുൻപ് പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പ്രജ്വൽ അറിയിച്ചിരുന്നു.





























