തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ പൊള്ളയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ മാത്രമാണ് ഈ പ്രഖ്യാപനമെന്നും അധികാരത്തിൽ എത്തിയാൽ നൽകിയ ഉറപ്പ് മറക്കുകയും ചെയ്യുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. അതിന് ഉദാഹരമാണ് തെലങ്കാന, 25 മാസമായി പെൻഷൻ തുക നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ബിജെപി സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു. ഭരണഘടനാ ലംഘനം നടത്തുകയും ഫെഡറൽ സംവിധാനങ്ങൾ തകർക്കുകയും ചെയ്യുന്നു. എന്നാൽ, കേരളം വ്യത്യസ്തമായി മാറുകയാണ്. കേരളത്തിൽ വർഗീയ സംഘർഷമില്ല. ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വർഗീയ സംഘർഷങ്ങൾ ഉണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തെലങ്കാനയിൽ ഒരു വർഷത്തിനിടയിൽ ഉണ്ടായത് ഏഴ് വർഗീയ കലാപമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഹിമാചലിൽ ഉണ്ടാവുന്ന സംഘർഷങ്ങളെ കോൺഗ്രസ് ന്യായീകരിക്കുകയാണ്. ഇതിൽ നിന്നെല്ലാം വിഭിന്നമായി കേരളം മാത്രമാണുള്ളതെന്നും എൽഡിഎഫ് മുന്നിൽ നിന്ന് നയിക്കുന്നത് കൊണ്ടാണ് അത് സാധ്യമാകുന്നതെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഉത്തർ പ്രദേശിൽ ബുൾഡോസർ രാജ് നടപ്പിലാക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലും ഇതേ അവസ്ഥയാണ്. എന്നാൽ, കേരളത്തിൽ വീടില്ലാത്തവർക്ക് ഇടതുപക്ഷം വീട് വെച്ച് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.





























