തിരുവനന്തപുരം : കേരളത്തിൽ മാരക രോഗങ്ങൾക്ക് ചികിത്സാ സഹായം നൽകുന്ന കാരുണ്യ പദ്ധതി സമഗ്രമായി പരിഷ്‌കരിച്ചു ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടുന്ന രീതിയിൽ ബൃഹത് ചികിത്സാ പദ്ധതിയാക്കണമെന്നു പ്രമോദ് നാരായണൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് ഈ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
കേരളത്തിൽ കരൾ, വൃക്ക, ഹൃദ്രോഗം,കാൻസർ എന്നീ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരികയാണ്. വലിയ തുകയാണ് ഈ രോഗങ്ങളുടെ ചികിത്സക്കായി വേണ്ടിവരുന്നത്. രോഗാതുരത വർധിക്കുന്ന കേരളത്തിൽ ചികിത്സക്കായി പാവപ്പെട്ട ആളുകൾ വഴിയോരങ്ങളിൽ പാട്ടുപാടിയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പണപ്പിരിവ് നടത്തിയും കിടപ്പാടം പണയം വെച്ചും ചികിത്സക്കു പണം കണ്ടെത്താൻ പ്രയാസപ്പെടുന്ന അവസ്‌ഥയാണുള്ളത്. ഈ ദുരവസ്ഥക്കു വലിയൊരളവിൽ പരിഹാരം കാണാൻ കെ.എം മാണി നടപ്പിലാക്കിയ പദ്ധതിയായിരുന്നു കാരുണ്യ പദ്ധതി.
പാവപ്പെട്ടവർക്ക് ആശ്വാസമേകുന്ന ആ പദ്ധതി പുതിയ സാഹചര്യത്തിൽ സമഗ്രമായി പരിഷ്‌ക്കരിച്ചു ലോകത്തിനു മാതൃകയാകുന്ന ചികിത്സാ പദ്ധതിയായി മാറ്റേണ്ടത് അനിവാര്യമാണ്. പകർച്ചവ്യാധികളുടെ സാഹചര്യത്തിൽ കാരുണ്യ പദ്ധതിക്ക് ഏറെ പ്രസക്തിയുണ്ട്. കോവിഡ് ഇതര രോഗ ചികിത്സയിൽ വലിയ പ്രതിസന്ധി നേരിടുമ്പോൾ പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസമാകാൻ കാരുണ്യ പദ്ധതികൊണ്ട് കഴിയുമെന്നും പ്രമോദ് നാരായണന്‍ പറഞ്ഞു.