കുവൈറ്റ് : കുവൈറ്റില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് തിരിച്ചടി. ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നും അവധി കഴിഞ്ഞ് എത്തുന്നവര്‍ക്കും അല്ലാത്ത യാത്രക്കാർക്കും കുവൈറ്റില്‍ ഇറങ്ങണമെങ്കില്‍ ഇനി കൊറോണ വൈറസ് ഇല്ലെന്ന സാക്ഷ്യ പത്രം നിർബന്ധമാക്കി. ഇന്ത്യയിലെ കുവൈത്ത് എംബസി അംഗീകരിച്ച ആധികാരിക പരിശോധനാ കേന്ദ്രങ്ങളിലെ സര്‍ട്ടിഫിക്കറ്റ് വേണം ഹാജരാക്കാന്‍ .
മാർച്ച് 8 മുതലാണു നിയമം പ്രാബല്യത്തിൽ വരിക. ഇത് പ്രകാരം ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസർബൈജാൻ, തുർക്കി, ശ്രീലങ്ക, ജോർജിയ, ലെബനോൻ എന്നീ രാജ്യക്കാർ വിമാനത്താവളത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്ന യാത്രക്കാരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും സർക്കുലറിൽ പറയുന്നു.
കുവൈത്ത് എംബസി ഇല്ലാത്ത രാജ്യങ്ങളിൽ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റി അംഗീകരിച്ച ഹെൽത്ത് സെന്ററുകളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം . പുതിയ ആളുകൾക്കും അവധിക്ക് നാട്ടിൽ പോയവർക്കും ഉത്തരവ് ബാധകമാണ്. എന്നാല്‍ ഈ രാജ്യങ്ങളിൽനിന്ന് വരുന്ന കുവൈത്തികൾക്ക് ഈ ഉത്തരവ് ബാധകമല്ല .
മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അതേ വിമാനത്തിൽ ഇവരെ സ്വന്തം ചെലവിൽ തിരിച്ചയക്കും. തിരിച്ചയക്കാനുള്ള ചെലവ് കുവൈത്ത് വഹിക്കില്ലെന്നു മാത്രമല്ല പകരം ഇത്തരക്കാരെ കൊണ്ടുവരുന്ന വിമാനക്കമ്പനികൾക്ക് പിഴ ചുമത്തുമെന്നും സിവിൽ വ്യോമയാന വകുപ്പിന്റെ സർക്കുലറിൽ പറയുന്നു.
ഇതോടെ മാർച്ച് 8 നു മുന്‍പ് കുവൈറ്റിലേയ്ക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. നിരക്കുകള്‍ വിമാനക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി.