മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തല കീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം അക്വാപ്ലെയ്‌നിങ് ആണെന്ന് പ്രാഥമിക നിഗമനം. റോഡിനും ബസിൻ്റെ ടയറിനും ഇടയിൽ വെള്ളപ്പാളി രൂപപ്പെട്ടത് അപകടത്തിലേക്ക് നയിച്ചു. ഇതോടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. ബസ്സിൻ്റെ ടയറുകൾക്ക് തേയ്മാനം ഇല്ലെന്നും കണ്ടെത്തി. അന്വേഷണ സംഘം ബസിൻ്റെ വേഗത പരിശോധിക്കും. പോലീസ്, എംവിഡി, ദേശീയപാത അതോറിറ്റിയും എന്നിവര്‍ ചേർന്ന് അപകട സ്ഥലത്ത് ഇന്ന് സംയുക്ത പരിശോധന നടത്തും.
തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസാണ് കഴിഞ്ഞ ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. അപകടത്തിൽ ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു. ബസ്സിന്റെ അമിത വേഗതയും റോഡിൻ്റെ അശാസ്ത്രീയതയും കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ അന്വേഷണം നടത്തി ഉടന്‍ റിപ്പോർട്ട് സമർപ്പിക്കും.






























