റാന്നി : തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാൻ പരമ്പരാഗത പാതകളിൽ ഒരുക്കം തുടങ്ങി. മകരസംക്രമ സന്ധ്യയിൽ ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണവും വഹിച്ച ഘോഷയാത്ര 13ന് വൈകിട്ടാണ് കാനനവാസന്റെ മണ്ണിലെത്തുന്നത്. 13ന് ഉച്ചയോടെ പന്തളത്തു നിന്നു പുറപ്പെടുന്ന ഘോഷയാത്ര അന്നു വൈകിട്ട് ചെറുകോൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തുന്നതോടെ ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിലെത്തും. തുടർന്ന് വാഴക്കുന്നം നീർപ്പാലം കടന്ന് കുരുടാമണ്ണിൽപടിയിലെത്തും. അവിടെ നിന്ന് അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലേക്കു സ്വീകരിക്കും. അന്ന് അവിടെയാണു വിശ്രമം. 14ന് പുലർച്ചെ അയിരൂർ നിന്നു പുറപ്പെടും. മൂക്കന്നൂർ, ഇടപ്പാവൂർ വഴി പേരൂച്ചാൽ ജംഗ്ഷനിലെത്തും. അവിടെ നിന്നു ആയിക്കൽ തിരുവാഭരണ പാറയിലേക്കു സ്വീകരിക്കും. പേരൂച്ചാൽ പാലം കടന്ന് പമ്പയാറിന്റെ തീരത്തു കൂടിയാണു യാത്ര. കയ്യേറ്റം ഒഴിപ്പിച്ചു വീണ്ടെടുത്ത പാതയാണിത്.
അപകട ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ മുളവേലികളും നിർമിക്കുന്നുണ്ട്. ഇവിടെ വെളിച്ചവും പഞ്ചായത്തൊരുക്കും. ആയിക്കൽ നിന്ന് റാന്നി ബ്ലോക്ക് ഓഫിസ്പടി, കുത്തുകല്ലുങ്കൽപടി, മന്ദിരം വഴിയാണ് യാത്ര ഇടക്കുളം അയ്യപ്പ ക്ഷേത്രത്തിലെത്തുന്നത്. അവിടെ നിന്ന് മന്ദിരം–വടശേരിക്കര ശബരിമല പാതയിലൂടെ ഇടക്കുളം, പള്ളിക്കുമുരുപ്പ്, പേങ്ങാട്ടുകടവ് വഴി വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിലെത്തും. കുത്തുകല്ലുങ്കൽപടി–മന്ദിരം, ഇടക്കുളം–പള്ളിക്കമുരുപ്പ്, പള്ളിക്കമുരുപ്പ്–പേങ്ങാട്ടുകടവ്, വടശേരിക്കര ചപ്പാത്ത് റോഡ് എന്നിവ അടുത്തിടെ പിഡബ്ല്യുഡിയുടെ ചെലവിൽ നവീകരിച്ചിരുന്നു. വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിലെ സ്വീകരണത്തിനു ശേഷം പൂവത്തുംമൂട് ജംഗ്ഷൻ വരെ മണ്ണാരക്കുളഞ്ഞി–പമ്പ പാതയിലൂടെയാണ് ഘോഷയാത്ര കടന്നു പോകുന്നത്. തുടർന്ന് കക്കാട്ടാറ് കടന്ന് പെരുനാട് ക്ഷേത്രം, മഠത്തുംമൂഴി, കൂനംകര വഴി തേവർവേലിൽ എൽപിഎസ് പടിയിലെത്തി ളാഹ എസ്റ്റേറ്റിലേക്കു കടക്കും. തുടർന്ന് എസ്റ്റേറ്റിലെ പരമ്പരാഗത പാതയിലൂടെ പുതുക്കട വഴി ളാഹ വനം സത്രത്തിലെത്തും.
എസ്റ്റേറ്റിലൂടെയുള്ള പാത തെളിക്കുന്നതിനുള്ള നടപടി പെരുനാട് പഞ്ചായത്തിന്റെ ചുമതലയിൽ പൂർത്തിയായിട്ടുണ്ട്. പാത വൃത്തിയാക്കുന്നതിനൊപ്പം ഇവിടെ ജനറേറ്റർ ഉപയോഗിച്ച് വെളിച്ചവും ക്രമീകരിക്കും. പെരുനാട് ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് ഗവ. എൽപി സ്കൂൾ പടിക്കലെത്തുന്ന പരമ്പരാഗത പാത കയ്യേറ്റം ഒഴിപ്പിച്ചു വീണ്ടെടുത്തിരുന്നു. ഇതു പഞ്ചായത്തിന്റെ ചുമതലയിൽ കോൺക്രീറ്റ് ചെയ്തു. പാതയിൽ പാലവും നിർമിച്ചു. ഇതുവഴിയാകും ഇത്തവണ ഘോഷയാത്ര കടന്നു പോകുക.






























