തിരുവല്ല : തിരുവല്ല താലൂക്കിലെ റവന്യൂ ടവറിലെ കുടിവെള്ളത്തിൽ കക്കൂസ് മാലിന്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തിൽ ഇ കോളി 32 സി.എഫ്.യുവും കോളിഫോം 100 സി.എഫ്.യുവും ഉണ്ടെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു. റവന്യൂ ടവറിലെ ടോയ്ലെറ്റിൽ നിന്നുള്ള മലിനജലം കുടിവെള്ള പൈപ്പുമായി കലർന്നതാണ് മലിനീകരണത്തിന് കാരണമെന്ന് സംശയിക്കുന്നു. കഴിഞ്ഞദിവസം ടവറിൽ പൈപ്പുപൊട്ടി വെള്ളത്തിന് രുചിവ്യത്യാസം തോന്നിയ ജീവനക്കാരാണ് വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
റവന്യൂ ടവറിൽ നാല് കോടതികൾ, താലൂക്ക് ഓഫീസ്, ആർ.ടി.ഒ ഓഫീസ് ഉൾപ്പെടെ നിരവധി സർക്കാർ ഓഫീസുകൾ, വക്കീൽമാരുടെ ഓഫീസുകൾ, മറ്റു സ്വകാര്യ ഓഫീസുകൾ ഉൾപ്പെടെ നൂറിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ബുധനാഴ്ച വൈകിട്ട് നടന്ന റവന്യു ടവർ മാനേജ്‌മെന്റ് കമ്മിറ്റിയുടെ യോഗത്തിൽ ഈവിഷയം ഉന്നയിച്ചതിനെ തുടർന്ന് ബഹളത്തിൽ കലാശിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ ചെയ്ത് പ്രശ്നം പരിഹരിക്കുമെന്ന് യോഗത്തിൽ അറിയിച്ചിട്ടുണ്ട്. പൊതുയോഗം അജണ്ടപ്രകാരം നടക്കാതെ പിരിഞ്ഞു.





























