പത്തനംതിട്ട : തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ ശബരിമലയിൽ പ്രത്യേക സുരക്ഷ. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം കണക്കിലെടുത്താണ് തീരുമാനം. സന്നിധാനത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ബറ്റാലിയൻ എ. ഐ. ജി. അരുൾ ബി. കൃഷ്ണയ്ക്കാണ് സന്നിധാനത്തിന്റെ ചുമതല. ക്രൈംബ്രാഞ്ച് എസ്. പി. കെ. വി. വേണുഗോപാലിനാണ് പമ്പയിലെ സുരക്ഷാ ചുമതല. ശബരിമലയിൽ സ്വർണമോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുന്നതിനിടെയാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം 22നു വൈകിട്ട് 3ന് രാഷ്ട്രപതി സന്നിധാനത്ത് എത്തുമെന്നു കാണിച്ച് രാഷ്ട്രപതി ഭവന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിനു ലഭിച്ചിരുന്നു. രാഷ്ട്രപതി ദർശനത്തിന് എത്തുന്ന സമയം നിശ്ചയിക്കണമെന്ന ശുപാർശ ദേവസ്വം ബോർഡും പോലീസും രാഷ്ട്രപതിഭവനെ അറിയിച്ചിട്ടുണ്ട്. ഇരുമുടിക്കെട്ടുമായി എത്തുന്ന രാഷ്ട്രപതിക്ക് നെയ്യഭിഷേക വഴിപാട് നടത്തണമെങ്കിൽ ഉച്ചപൂജയ്ക്കു മുൻപ് എത്തണമെന്നും അറിയിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നം ഉള്ളതിനാൽ തുലാമാസ പൂജയ്ക്കായി നട തുറക്കുന്ന 17നു മാത്രമാണു തീർഥാടകർക്ക് ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ളത്. നട തുറക്കുന്നത് വൈകിട്ട് ആയതിനാൽ കുറച്ചു പേർക്കു മാത്രമേ അന്ന് അവസരം ലഭിക്കൂ. പോലീസിന്റെ നിർദേശം ലഭിച്ചാൽ 18 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. 21നും 22നും ആർക്കും ബുക്കിങ് അനുവദിക്കില്ലെന്നാണു പോലീസ് നൽകുന്ന സൂചന.





























