ദില്ലി : കൊവിഡ് മഹാമാരി കാലത്ത് അർപ്പണബോധത്തോടെ പ്രവർത്തിച്ച കൊവിഡ് യോദ്ധാക്കളെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പരിമിതിക്കുള്ളിൽ നിന്നാണ് രാജ്യം കൊവിഡിനെതിരെ പോരാടിയതെന്ന് ഗവർണർമാരുടെയും ലഫ്റ്റനന്റ് ഗവർണർമാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
“രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കണ്ടുമുട്ടുന്നത്. ഞങ്ങളുടെ കൊവിഡ് യോദ്ധാക്കൾ ഈ മഹാമാരിയെ ചെറുക്കാൻ സമർപ്പണത്തോടെ പ്രവർത്തിച്ചു. 108 കോടിയിലധികം പേർക്ക് വാക്‌സിൻ നൽകി, രാജ്യത്തുടനീളം കുത്തിവയ്പ്പ് ഡ്രൈവ് തുടരുകയാണ്” രാഷ്ട്രപതി പറഞ്ഞു.
കൊവിഡ് സമയത്ത് ഇന്ത്യയും ലോക രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. രാഷ്ട്രപതി കോവിന്ദിന്റെ അധ്യക്ഷതയിൽ ചേരുന്ന നാലാമത്തെ സമ്മേളനമാണിത്.





























