ന്യൂഡൽഹി : വായുമലിനീകരണം മൂലം അടച്ചിട്ടിരുന്ന പ്രൈമറി സ്കൂളുകൾ ബുധനാഴ്ചമുതൽ വീണ്ടും തുറക്കും. ശനിയാഴ്ച മുതലാണ് വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. അഞ്ചാം ക്ലാസിനു മുകളിലുള്ളവരുടെ കായികയിനങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ പ്രവർത്തനങ്ങളും പുനരാരംഭിക്കും. 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നതും ഒഴിവാക്കിയിട്ടുണ്ട്.
ജീവിതസാഹചര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് എന്ത് തരത്തിലുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കണം, എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം തുടങ്ങിയ നടപടികൾ വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് മാനുവൽ, രേഖാമൂലമുള്ള ഗൈഡ് തുടങ്ങിയവ വിതരണം ചെയ്യാൻ പദ്ധതിയിടുന്നതായി രോഹിണി എം.ആർ.ജി. സ്കൂൾ പ്രിൻസിപ്പൽ അൻഷു മിത്തൽ പറഞ്ഞു. അസുഖങ്ങൾ മൂലം കുട്ടികളുടെ വിദ്യാഭ്യാസത്തിൽ തടസ്സങ്ങളില്ലാതിരിക്കാനും വിദ്യാഭ്യാസതുടർച്ച ഉറപ്പാക്കാനും ഇത് സഹായിക്കും.
കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാൽ അവരെ പരിപാലിക്കാൻ ശരിയായ വൈദ്യചികിത്സാസൗകര്യവും സ്കൂളുകളിൽ സജ്ജമാണെന്ന് ഇന്ദിരാപുരം ഡി.പി.എസ്. പ്രിൻസിപ്പൽ സംഗീത ഹജേല പറഞ്ഞു. മലിനീകരണം ഏറ്റവും വർധിക്കുന്ന ശൈത്യകാലത്ത് ആന്തരികാവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പോഷകസമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം കഴിക്കാൻ അധ്യാപകർ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വായുമലിനീകരണത്തെ ചെറുക്കാൻശേഷിയുള്ള മാസ്കുകളും വിദ്യാർഥികൾക്ക് വിതരണംചെയ്യുന്നു. അന്തരീക്ഷം യഥാസമയം ശുദ്ധീകരിക്കാൻ നിർദിഷ്ടസ്ഥലങ്ങളിൽ എയർപ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്.






























