ന്യൂഡല്‍ഹി : യൂറോപ്പിലെ സമീപകാല സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര ക്രമത്തിന് വെല്ലുവിളി ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിംസ്റ്റെക് സെക്രട്ടേറിയറ്റിന്റെ പ്രവർത്തന ബജറ്റ് വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഒരു മില്യൺ ഡോളർ നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ തലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ബിംസ്റ്റെക് രാജ്യങ്ങളുമായി കുറ്റകൃത്യ നിയന്ത്രണത്തിനായി ഉഭയകക്ഷി സമ്മതപ്രകാരം കരാർ ഒപ്പുവെയ്ക്കണം. നളന്ദ സർവകലാശാലയുടെ ബിംസ്റ്റെക് സ്കോളർഷിപ്പ് പ്രോഗ്രാം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായും മോദി പറഞ്ഞു.
ഉച്ചകോടിയുടെ ഫലങ്ങൾ ബിംസ്റ്റെക്കിന്റെ ചരിത്രത്തിൽ ഒരു സുവർണ അദ്ധ്യായമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ബംഗാൾ ഉൾക്കടലിനെ രാജ്യങ്ങൾക്കിടയിലെ കണക്ടിവിറ്റിയുടെയും സുരക്ഷയുടെയും പുരോഗതിയുടെയും പാലമാക്കി മാറ്റണം. 1997 ല്‍ ബിംസ്റ്റെക് നേടിയെടുത്ത നേട്ടങ്ങൾക്കായി രാജ്യങ്ങൾ നടത്തിയ ഇടപെടൽ വീണ്ടും ആവശ്യപ്പെടുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പുറമെ ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും ബിംസ്റ്റെക്കിൽ ഉൾപ്പെടുന്നു.