ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ ഒജി എന്ന് വിളിക്കാമെന്ന് പ്രധാനമന്ത്രി വിശദമാക്കിയത്.അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി, സാമ്പത്തിക വിദഗ്ദ്ധൻ സഞ്ജീവ് സന്യാൽ തുടങ്ങിയ പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവനകളെ പ്രശംസിച്ച അദ്ദേഹം, ഈ കോളേജിലെ വിദ്യാർത്ഥികൾ ലോകതലത്തിൽ സ്ഥാപനത്തിന്റെ പെരുമ ഉയർത്തിയെന്നും കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ശ്രീറാം കോളേജിന്റെ പേര് എത്തിയിട്ടുണ്ട്.2013 ൽ താൻ എസ്ആർസിസിയിൽ വന്നത് ഇപ്പോഴും ചർച്ചകളിലുണ്ടെന്ന് നരേന്ദ്ര മോദി വിശദമാക്കി.
ആ സമയം രാജ്യം നിരാശയിലാണ്ടിരിക്കുകയായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ശ്രീറാം കോളേജിലെത്തി മോദി പ്രസംഗിച്ചത്. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ വരവ് ഉറപ്പിച്ച പരിപാടിയായാണ് അത് വിശേഷിപ്പിച്ചത്. ചെങ്കോട്ടയിലെ പ്രസംഗത്തിലെ ദിമാഗി നക്സൽ പ്രയോഗം വിവാദമായിരിക്കേ മോദി പ്രസംഗത്തിൽ ആവർത്തിച്ചു. തന്റെ ഹോമിയോപ്പതി ഡോസായ പ്രയോഗം അത്തരക്കാരെ തുറന്നുകാട്ടിയെന്നും മോദി പറഞ്ഞു. വിവിധ വിഷയങ്ങളുയർത്തി യുവാക്കൾക്കിടയിൽ സിജെപി സജീവമാകുമ്പോഴാണ് ജെൻസികളോട് കൂടുതലടുക്കാൻ മോദിയും നീക്കങ്ങൾ സജീവമാക്കുന്നത്.
യുപിഎ ഭരണം ദുരിതകാലമെന്ന് വിമർശിച്ച മോദി ആസമയത്ത് മാധ്യമങ്ങളിൽ എപ്പോഴും അതിർത്തിയിൽ സൈനികരുടെ മരണം, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, വ്യവസായം തളർച്ചയിൽ എന്നിവയാണ് കണ്ടിരുന്നതെന്നും പറഞ്ഞു. എന്നാലിന്ന് ഭീകരവാദികളെ അവരുടെ താവളത്തിൽ എത്തി ഇല്ലാതാക്കുകയാണ്. എല്ലാ മേഖലകളിലും രാജ്യം മുന്നേറി. വികല നയങ്ങളില്ല, എല്ലാ മേഖലകളിലും ശക്തമായ നിലപാട് , ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയായി, 7.8% വളർച്ച രാജ്യത്തിന്റെ ഊർജസ്വലത വ്യക്തമാക്കുന്നു, യുദ്ധകാലത്താണ് ഈ നേട്ടം രാജ്യം കൈവരിച്ചത്.
താൻ ചെറിയ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയല്ലെന്ന് മോദി. എനിക്ക് രാജ്യത്തെ സംബന്ധിച്ച് വലിയ ലക്ഷ്യങ്ങളുണ്ട്, അതിനായി ജീവൻ നൽകുമെന്നും മോദി വിദ്യാർത്ഥികളോട് പറഞ്ഞു.തനിക്ക് രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് താന് വികസിത ഭാരതത്തെ കുറിച്ച് പറയുന്നത്. വരും കാലം ഭാരതം ഉല്പാദനത്തിന്റെ ഹബ്ബ് ആകും, കാർഷിക കയറ്റുമതിയുടെ സൂപ്പർ പവറാകും, സ്വന്തം സ്പേസ് സ്റ്റേഷനുണ്ടാകും, ഒളിംപിക്സ് നടത്തും, ഇതെല്ലാം നിങ്ങൾ കാണുമെന്നും വിദ്യാർത്ഥികളോട് പ്രധാനമന്ത്രി വിശദമാക്കി.
ശ്രീറാം കോളേജ് ഓഫ് കോമേഴ്‌സിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. യുവാക്കളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുന്ന രീതിയിൽ രാഷ്ട്രീയ ചരിത്രവും ഇന്റർനെറ്റ് ഭാഷയും സമകാലിക സംസ്കാരവും സമന്വയിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

































