മസ്കറ്റ് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചത്. ബുധനാഴ്ച വൈകിട്ട് ഒമാനിലെത്തിയ മോദി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ച പൂർത്തിയാക്കി. വ്യാഴാഴ്ച ഉച്ചയോടെ അദ്ദേഹം മസ്കറ്റിൽ നിന്ന് മടങ്ങി. വ്യാഴാഴ്ച രാവിലെ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയ മോദി, ഇന്ത്യൻ പ്രവാസിസമൂഹവുമായും സംവദിച്ചു.
ഉച്ചക്ക് ശേഷം ദില്ലിയിലേക്ക് മടങ്ങിയ പ്രധാനമന്ത്രിയെ യാത്രയാക്കാൻ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ ബിൻ സാലിഹ് അൽ ഷൈബാനി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർമാർ, സുൽത്താന്റെ സായുധസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ എത്തിയിരുന്നു.





























