തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിനെത്തുടർന്ന് വനിതാ ശിശുക്ഷേമം, തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ ചുമതലയേറ്റെടുത്ത മന്ത്രി ബിന്ദു കൃഷ്ണ തന്റെ നയപരമായ മുൻഗണനകൾ വ്യക്തമാക്കി. ക്ഷീരകർഷകരുടെ ക്ഷേമത്തിനും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും മുൻതൂക്കം നൽകുന്നതായിരിക്കും തന്റെ പ്രവർത്തനമെന്ന് മന്ത്രി അറിയിച്ചു. മിൽമ പാലിന്റെ വില വർധിപ്പിച്ചത് മുൻ സർക്കാരിന്റെ തീരുമാനമാണെന്നും അത് പുന:പരിശോധിക്കേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വർധിപ്പിച്ച നാല് രൂപയിൽ 3.35 രൂപയും നേരിട്ട് ക്ഷീരകർഷകർക്കാണ് ലഭിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ കർഷകർക്ക് ആ തുക ലഭിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡ് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ തനതായ തൊഴിൽ സംസ്കാരവും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് സംസ്ഥാന ചട്ടങ്ങൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വകുപ്പ് നടത്തിവരികയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രാഥമിക കർത്തവ്യമാണെന്ന് ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഭാവിയും ക്ഷേമവും മുൻനിർത്തിയുള്ള വാത്സല്യപൂർവ്വമായ ഇടപെടലുകൾ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി.





























