പത്തനംതിട്ട : സംസ്ഥാനത്തെ ജയിലുകളിൽ ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാൻ നീക്കം. ഇതിനായി വാങ്ങേണ്ട ഉപകരണങ്ങളുടെ പട്ടിക ജയിൽ വകുപ്പ് സർക്കാരിന് സമർപ്പിച്ചു. വിമാനത്താവളങ്ങളിൽ കാണുന്ന തരത്തിലുള്ള ബോഡി സ്കാനർ, ഡ്രോൺ ക്യാമറകൾ, ഓൺ ബോഡി ക്യാമറകൾ എന്നിവയാണ് പ്രധാനമായി സഥാപിക്കുന്നത്. മൊബൈൽ ഫോണുകളും സിമ്മുകളും കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം വാങ്ങാനും ആലോചനയുണ്ട്. പൂജപ്പുര, വിയ്യൂർ, കണ്ണൂർ എന്നീ ജയിലുകളിലാണ് പ്രധാനമായും നിരീക്ഷണം കൂട്ടുക. വിയ്യൂർ ജയിലിനോട് ചേർന്നുള്ള അതിസുരക്ഷാ ജയിലിനും ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കും. ഇത്തരം യന്ത്രങ്ങൾ വരുന്നതോടെ പ്രധാന ജയിലുകളിലെ എല്ലാ നീക്കങ്ങളും ജയിൽ വകുപ്പിന്റെ ആസ്ഥാനത്തുനിന്ന് നിരീക്ഷിക്കാൻ കഴിയും. ബോഡി സ്‌കാനറിന് ഒരുകോടിരൂപയാണ് വിലവരുന്നത്. ഡ്രോൺ ക്യാമറകൾക്ക് 50 ലക്ഷത്തിനടുത്ത് വിലവരും.
ജയിൽ ജീവനക്കാർക്ക് ധരിക്കാവുന്ന ഓൺ ബോഡി ക്യാമറ വരുന്നതോടെ ജയിൽ ഉദ്യോഗസ്ഥർക്ക് പ്രതികളുമായി ആശുപത്രികളിൽ പോകുകയും കോടതികളിൽ എത്തുകയും ചെയ്യുമ്പോൾ വിവരങ്ങൾ രേഖപ്പെടുത്താൻ പറ്റും. ജയിലുകളിൽ കഴിയുന്ന പ്രതികളിൽ ഒരുവിഭാഗം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതായും ചിലർക്ക് അമിത പരിഗണന ലഭിക്കുന്നതായും ഉള്ള പരാതി ഒഴിവാക്കാനാണ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായം തേടുന്നത്. ഓരോ ജയിലും അതിലെ പ്രതികളും ജീവനക്കാരും നിരീക്ഷണത്തിൽ ആകും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. പുറത്തുനിന്ന് ലഹരിപദാർഥങ്ങൾ ചില ജയിലുകളിൽ എത്തുന്നുന്നതായ ആക്ഷേപവും നിലനിൽക്കുന്നു. ജയിൽ വകുപ്പിനെ പരാതി രഹിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആധുനിക സംവിധാനം വരുന്നത്. തുടക്കത്തിൽ സെൻട്രൽ ജയിലുകളിൽ സ്ഥാപിക്കാനും ഘട്ടം ഘട്ടമായി ജില്ലാ ജയിലുകളിലേക്കും ഏകീകൃത നിരീക്ഷണ സംവിധാനം വ്യാപിപ്പിക്കാനുമാണ് പദ്ധതി. സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി പ്രാവർത്തികമാകും.