തൃശ്ശൂര്‍:വടക്കൻ പറവൂരിൽ കാർ യാത്രികനെ കുത്തിയ കേസിൽ സ്വകാര്യബസ് ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ടിന്റുവാണ് പോലീസിന്റെ പിടിയിലായത്. ബസും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിലാണ് അറസ്റ്റ് . ആക്രമണത്തിന് പിന്നാലെ രക്ഷപെട്ട ഡ്രൈവർ ടിന്റുവിനെയും ബസും വൈറ്റിലയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. വടക്കൻ പറവൂർ കണ്ണൻകുളങ്ങരയിൽ വെച്ചുണ്ടായ തർക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാർ മകനെ കുത്തി പരുക്കേൽപ്പിച്ചത് കണ്ട അച്ഛൻ കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്. ഫസലുദ്ദീന്റെ മകൻ ഫർഹാനാണ് പരുക്കേറ്റത്.ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് സംഭവം.
കോഴിക്കോട് – വൈറ്റില റൂട്ടിലോടുന്ന നർമദ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് അക്രമം നടത്തിയത്. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണ് കത്തിക്കുത്തിൽ പരുക്കേറ്റ ഫർഹാന്റെ മൊഴി. തുടർന്നു നിർത്താതെപോയ ബസിന് മുന്നിൽ ഫർഹാൻ കാർ കയറ്റി തടഞ്ഞ് ചോദ്യം ചെയ്തു. തർക്കമായതോടെ ബസ് ജീവനക്കാരിൽ ഒരാൾ കത്തിയെടുത്ത് കുത്താൻ ഓങ്ങിയത് തടയുമ്പോഴാണ് ഫർഹാന്റെ കൈയ്ക്ക് പരുക്കേറ്റത്. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീൻ കുഴഞ്ഞുവീണത്. ഉടനെ താലൂക്ക് ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു.



























