കൊച്ചി : ഗതാഗത മന്ത്രിയുടെ നിർദേശം മറികടന്ന് വിദ്യാര്‍ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര അനുവദിക്കാതെ സ്വകാര്യ ബസ്സുകൾ. കോവിഡ് പ്രതിസന്ധിക്കിടെ കൺസെഷൻ നൽകാനാകില്ലെന്നാണ് ബസ് ജീവനക്കാരുടെ പക്ഷം.
വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുതല്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ വിദ്യാര്‍ഥികള്‍ കൂടുതലായി ബസ്സുകളെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം ഫുള്‍ ചാര്‍ജ്ജ് നല്‍കി യാത്ര ചെയ്യുന്നത് അസാധ്യമാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
എന്നാല്‍ മാര്‍ച്ച് മുതല്‍ ഓടാതെ കിടന്ന ബസ്സുകള്‍ വലിയ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ നിരത്തില്‍ ഇറങ്ങിയിരിക്കുന്നത്. അതിനാല്‍ എസ്ടി നല്‍കുക എന്നത് പ്രായോഗികമല്ലെന്നാണ് ബസ്സുടമകളുടെ വാദം.
കോവിഡിനെ തുടര്‍ന്ന് യാത്രക്കാരിലുണ്ടായ കുറവും മേഖലയ്ക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. അതേസമയം വിദ്യാർഥികളുടെ കൺസെഷൻ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കോവിഡിന് മുന്‍പേ ഉണ്ടായിരുന്ന നിരക്കിൽ വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഗതാഗത കമ്മിഷണർക്ക് മന്ത്രി നിർദ്ദേശം നൽകി.