തിരുവനന്തപുരം : ഫൈനാന്‍സ് കമ്പനികള്‍ പൊട്ടിയാലും പൊട്ടിച്ചാലും ഇനി ജീവനക്കാരും കുടുങ്ങും. അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം നല്‍കും. കേരളത്തില്‍ ബഡ്സ് ചട്ടങ്ങള്‍ പ്രാബല്യത്തിലായതോടെ ഇനി പല മാറ്റങ്ങളും പ്രതീക്ഷിക്കാം. മുമ്പ് നിക്ഷേപതട്ടിപ്പ് നടത്തി ആര്‍ക്കും മുങ്ങാമായിരുന്നു. ഉടമക്ക് മാത്രമായിരുന്നു ബാധ്യത. അവര്‍ മാത്രമായിരുന്നു പ്രതികളും. ഇപ്പോള്‍ നിക്ഷേപ തട്ടിപ്പില്‍ ആരൊക്കെ പങ്കാളികള്‍ ആയോ അവരെല്ലാം പ്രതികളാണ്. നിക്ഷേപം സ്വീകരിക്കുന്നവരും നിക്ഷേപം നടത്താന്‍ പ്രലോഭിപ്പിക്കുന്നവരും നിക്ഷേപം കൈപ്പറ്റി രസീതില്‍ ഒപ്പിടുന്നവരും എല്ലാം ഇനി കുടുങ്ങും.
2019 ഫെബ്രുവരി 21 ന് ബഡ്സ് നിയമം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു നടപ്പിലാക്കിയെങ്കിലും പല സംസ്ഥാനങ്ങളിലും ഇത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കിയിട്ടില്ല. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനെ തുടര്‍ന്നാണ് ബഡ്സ് നിയമം കേരളത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായത്. നിയമം നടപ്പിലായത്തോടെ ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടിയാല്‍ ഉടമയോടൊപ്പം ഇനി ജീവനക്കാരും പ്രതികളാകും. തങ്ങള്‍ക്കുനേരെയും കുരുക്ക് മുറുകുമെന്നതിനാല്‍ ജീവനക്കാര്‍ ഏറെ സൂക്ഷിച്ചുമാത്രമേ ഇനി പ്രവര്‍ത്തിക്കൂ. ഇല്ലെങ്കില്‍ ജയിലില്‍ അന്തിയുറങ്ങണമെന്ന് മാത്രമല്ല സ്വത്തുവകകളും നഷ്ടപ്പെടും.
മിക്ക സ്വകാര്യ ഫിനാന്‍സ് സ്ഥാപനങ്ങളിലും നിക്ഷേപകരെ ക്യാന്‍വാസ് ചെയ്യുന്നത് ജീവനക്കാരാണ്. ഇതിന് അഞ്ചു മുതല്‍ 8 ശതമാനം വരെ കമ്മീഷനും ലഭിക്കും.മാസം തോറുമുള്ള ടാര്‍ജറ്റ് തികച്ചില്ലെങ്കില്‍ ഇവര്‍ക്ക് ശമ്പളവും വെട്ടിക്കുറക്കും. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക ധനകാര്യ സ്ഥാപനങ്ങളുടെയും നിലവിലെ പ്രവര്‍ത്തനം നിക്ഷേപകര്‍ക്ക് ആശങ്കയുളവാക്കുന്നതാണ്. നിക്ഷേപം സ്വീകരിക്കുവാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ നാട്ടിന്‍പുറത്തുപോലും ബ്രാഞ്ചുകള്‍ തുറന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയാണ്. കോടികള്‍ മുടക്കിയുള്ള പരസ്യ പ്രചാരണത്തിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്.
കേരളത്തിലെ 205 നിധി കമ്പിനികള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടുവെന്നും പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഹൈക്കോടതിയില്‍ തടസ്സവാദങ്ങള്‍ ഉന്നയിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. കോടതിയുടെ അന്തിമവിധി വരുമ്പോഴേക്കും ഒരുപക്ഷെ നിക്ഷേപകര്‍ വഞ്ചിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. പോപ്പുലര്‍ ഫിനാന്‍സും ഹൈക്കോടതി സ്റ്റേയുടെ പിന്‍ബലത്തിലാണ് പ്രവര്ത്തിച്ചുകൊണ്ടിരുന്നത്.