മലപ്പുറം : കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശനിയിൽ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് ഭരിക്കുന്ന പഞ്ചായത്ത് പ്രമേയം പാസാക്കി. സ്ഥിരവരുമാനവും ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒതുക്കുങ്ങൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഖമറുദ്ദീൻ ആണ് പ്രമേയം അവതരിപ്പിച്ചത്. സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയുടെ സാമൂഹിക ലക്ഷ്യത്തെ ഭരണസമിതി അംഗീകരിക്കുന്നു. എന്നാൽ, യാത്രക്കാരുടെ കുറവ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ഉപജീവനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്ഥിരവരുമാനവും സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജീവനക്കാരെ ഈ സൗജന്യ യാത്രാ പദ്ധതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണം. സാമ്പത്തികമായി കൂടുതൽ പിന്തുണ ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് മുൻഗണനാപൂർവ്വം എത്തിക്കുന്നതിനുള്ള നയപരമായ സമീപനം സ്വീകരിക്കുന്നത് ഉചിതമാകുമെന്നും പ്രമേയത്തിൽ പറയുന്നു. ഇതാദ്യമായാണ് പദ്ധതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിനുള്ളിൽനിന്ന് തന്നെ ഇത്തരത്തിലുള്ള ആവശ്യം പരസ്യമായി ഉയരുന്നത്. പദ്ധതി നിലവിൽ നടപ്പിലാക്കുന്ന രീതിയെക്കുറിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളും ബസ് തൊഴിലാളി സംഘടനകളും ഗൗരവമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് മൂലം സ്വകാര്യ ബസ് സർവീസുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും, അതിന്റെ ഫലമായി സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ബസ് ഉടമകൾ, ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുമാർ, മറ്റ് അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് വരുമാനനഷ്ടവും തൊഴിൽസുരക്ഷാ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നതായും വിവിധ സംഘടനകൾ പരാതിപ്പെടുന്നുണ്ട്’ എന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.































