കൊച്ചി : വയനാട് മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി. വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുകയും കൃഷികൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥത ഉണ്ടെന്നും എന്നിട്ടും ഈ സങ്കീർണമായ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. എംപി എന്ന നിലയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാനാകുന്നില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അതിന് തടസം സൃഷ്ടിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ഏറനാട് നിയോജക മണ്ഡലത്തിലെ അരീക്കോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ആദിവാസി മേഖലകളിൽ കഴിഞ്ഞ പത്ത് വർഷമായി ഗുണപരമായി ഒന്നും സംഭവിച്ചിട്ടില്ല. സർക്കാരിൽ നിന്നും സംരക്ഷണം ലഭിക്കുന്നില്ലെന്നാണ് എല്ലാവരും പറയുന്നത്. യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ലെന്നും യുവാക്കൾക്ക് ഒരു സംരംഭവും തുടങ്ങാനാവുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. കർഷകർ എല്ലാം വലിയ പ്രതിസന്ധിയിലാണ്. കൃഷി നാശത്തിന് അവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിൽ കീഴ്‌പ്പെട്ടുനിൽക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ പ്രധാനമന്ത്രി ഒന്നും മിണ്ടിയിട്ടില്ല. മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഭീരുക്കളാണ്. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് കേരളത്തിലെ എല്ലാം കുട്ടികൾക്കുമറിയാം. ബിജെപിയുമായി ഇടതുപക്ഷം ഡീൽ ഉണ്ടാക്കിയിരിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ഇറാൻ യുദ്ധം തുടങ്ങുമെന്ന് അറിഞ്ഞ് പ്രവാസികളുടെ സുരക്ഷക്ക് കേന്ദ്ര സർക്കാർ ഒരു പദ്ധതിയും ആവിഷ്കരിച്ചില്ല. ഇസ്രയേലിൽ പോയി അവർക്ക് മുന്നിൽ നമ്രശിരസ്കനാവുകയാണ് മോദി ചെയ്തത്. പലസ്തീനിൽ കുട്ടികൾ കൊല്ലപ്പെട്ടപ്പോൾ അദ്ദേഹം മിണ്ടിയില്ല. എപ്സ്റ്റീൻ ഫയൽസ് ഭീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര കരാർ അതിന്റെ ഫലമാണ്. കേരളത്തിൽ നൽകുന്ന കരാറിന് പിന്നിലെല്ലാം അഴിമതി ഉണ്ടെന്നും പ്രിയങ്ക ആരോപിച്ചു.






























