തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ വയനാട് എംപി പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിക്കുന്നതെന്നും വൻവ്യവസായികളുടെ വായ്പകൾ കണ്ണടച്ച് എഴുതി തള്ളുന്നു, അർഹമായ സഹായം ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ പരാജയമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ കേന്ദ്രത്തിന്റെ മെല്ലെപ്പോക്ക് അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കേരള ഹൈക്കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തു. വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിൽ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചു. വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ തീരുമാനമെടുക്കേണ്ട മന്ത്രാലയത്തെക്കുറിച്ച് അവ്യക്തതയുണ്ട് എന്നായിരുന്നു കഴിഞ്ഞ തവണ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ എ ആർ എൽ സുന്ദരേശൻ അറിയിച്ചത്.





























