തിരുവനന്തപുരം : ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതിൽ ഭർത്താവും നടനുമായ ഉണ്ണി രാജന്‍ പി. ദേവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പോലീസ്. പ്രിയങ്ക തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പും ഉണ്ണിയോട് ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തി. ഉപദ്രവത്തില്‍ ഉണ്ണിയുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് പ്രിയങ്ക പറഞ്ഞിരുന്നതായി പ്രിയങ്കയുടെ അമ്മ ജയ പറഞ്ഞു. ഉണ്ണിയുടെ അമ്മ ശാന്തമ്മയേയും ഉടന്‍ അറസ്റ്റ് ചെയ്യും.
തിരുവനന്തപുരം വെമ്പായം സ്വദേശിയും കൊച്ചിയിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയുമായ പ്രിയങ്കയും നടനായ ഉണ്ണിയും തമ്മില്‍ ഒന്നരവര്‍ഷം മുമ്പായിരുന്നു വിവാഹം. പ്രായവിവാഹം ആയിരുന്നു. എന്നാല്‍ പ്രിയങ്കയുടെ കുടുംബപശ്ചാത്തലത്തെ കുറ്റപ്പെടുത്തിയും പണം ആവശ്യപ്പെട്ടും മാസങ്ങളായി നടന്ന മാനസിക–ശാരീരിക ഉപദ്രവാണ് ഇരുപത്തഞ്ചുകാരിയുടെ മരണത്തിലെത്തിയതെന്നാണ് ഉണ്ണിയെ ചോദ്യം ചെയ്തതോടെ വ്യക്തമായത്.
പീഡനമെല്ലാം ഉള്ളിലൊതുക്കി അങ്കമാലിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചത് പത്താം തീയതി നടന്ന ഉപദ്രവമെന്നാണ് പോലീസിന്റെ നിഗമനം. അന്ന് മര്‍ദിച്ചവശയാക്കിയ ശേഷം രാത്രി മുഴുവന്‍ വീട്ടില്‍ കയറ്റാതെ മുറ്റത്ത് നിര്‍ത്തി. ഇതിന്റെ തെളിവായി മര്‍ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും ചീത്തവിളിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം ജീവനൊടുക്കും മുമ്പ് പ്രിയങ്ക തന്നെ പോലീസിന് കൈമാറിയിരുന്നു. അതിനാല്‍ അത് നിര്‍ണായ തെളിവാകും.
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയതിന് ശേഷമാണ് തൂങ്ങിമരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് തവണ ഉണ്ണിയോട് ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ശാരീരിക പീഡനത്തിന് പുറമേയുള്ള ഭീഷണിയും ഈ ഫോണ്‍ വിളിയിലുണ്ടായതാവാം ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കരുതുന്നു. ഉപദ്രവങ്ങള്‍ക്കെല്ലാം ഉണ്ണിയുടെ അമ്മയുടെ അറിവും പങ്കുമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. ഉണ്ണിയുടെ അമ്മ ശാന്തമ്മ കോവിഡ് ബാധിതയാണ്. നെഗറ്റീവായാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.