തിരുവനന്തപുരം : സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ ലഭിക്കുന്ന സൗജന്യ യാത്ര ഇനി യാത്രയിൽ മാത്രം ഒതുങ്ങിയേക്കില്ല. ‘സീറോ’ ടിക്കറ്റുകൾ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾക്ക് അർഹമാക്കുന്ന പുതിയ പദ്ധതിയാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഇതോടെ സൗജന്യ യാത്രയ്ക്കായി ലഭിക്കുന്ന ടിക്കറ്റുകൾ സൂക്ഷിച്ചുവയ്ക്കാൻ യാത്രക്കാർക്ക് മറ്റൊരു കാരണവും ലഭിക്കുകയാണ്. ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ടിക്കറ്റുകൾ കളയാതെ സൂക്ഷിക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിർദ്ദേശിച്ചതിന് പിന്നിലും ഈ ആശയമാണെന്നാണ് വിവരം. ടിക്കറ്റിലെ നമ്പറുകൾ അടിസ്ഥാനമാക്കി നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ നൽകുന്ന രീതിയാണ് പരിഗണനയിലുള്ളത്.
അതേസമയം പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം കണ്ടെത്താനും ശ്രമമുണ്ട്. നിലവിൽ ഒരു ടിക്കറ്റ് അച്ചടിക്കാൻ ടിക്കറ്റ് മെഷീനിലെ പേപ്പർ റോൾ ഉൾപ്പെടെ ഏകദേശം 13 പൈസ ചിലവാകുന്നുണ്ട്. ഈ ചെലവ് നികത്തുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ടിക്കറ്റിന്റെ പിൻഭാഗത്ത് പരസ്യങ്ങൾ അച്ചടിക്കാനാണ് തീരുമാനം. പരസ്യദാതാക്കൾ തന്നെയായിരിക്കും സമ്മാന പദ്ധതിക്ക് സ്പോൺസർമാരാകുക എന്ന തരത്തിലാണ് ആലോചന. ടിക്കറ്റുകൾ യാത്രക്കാർ സൂക്ഷിച്ചുവയ്ക്കുന്നതിലൂടെ പരസ്യങ്ങളും വീടുകളിലേക്ക് എത്തുമെന്നതിനാൽ ഇത് പരസ്യദാതാക്കൾക്കും പ്രയോജനകരമാകും. ഇതിനായി കെ.എസ്.ആർ.ടി.സി ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. സൗജന്യ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ടുള്ള നീക്കമായാണ് പുതിയ സമ്മാന പദ്ധതി വിലയിരുത്തപ്പെടുന്നത്.




























