കൊച്ചി: അലോഷ്യസ് സേവ്യറിനെ തള്ളി കെഎസ്യുവിലെ മുഖ്യമന്ത്രി അനുകൂലികൾ. മോഹഭംഗം സംഭവിച്ച ചിലയാളുകൾ സർക്കാരിനെയും മുഖ്യമന്ത്രിയെയും ബോധപൂർവം കരിവാരിത്തേക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയുടെ നേതൃത്വത്തിലുള്ള വിഭാഗം ആരോപിച്ചു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് പ്ലീഡർമാരായി നിയമിക്കേണ്ടവരുടെ പട്ടിക നൽകിയത്. ടി.എസ് ശരത്ത് 2019 മുതൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്. അദ്ദേഹം യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകനാണെന്നും മുബാസ് പറഞ്ഞു. കെഎസ്‌യു സംസ്ഥാന അധ്യക്ഷന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പറയേണ്ടത് പാർട്ടി വേദികളിലാണ്.
മുഖ്യമന്ത്രിയെ വിശ്വാസമില്ലെങ്കിൽ കെപിസിസി അധ്യക്ഷന് പരാതി നൽകാം. ആർക്കും ഔദ്യോഗികമായി ഒരു പരാതിയിലും ന്ൽകിയിട്ടില്ല. ഗൗരവ സ്വഭാവമുള്ള വിഷയം ഇന്നലെ ഇത്രയും മാധ്യമങ്ങൾ നോക്കിനിൽക്കുമ്പോഴാണോ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കെഎസ്യു സംസ്ഥാന അധ്യക്ഷൻ പോകേണ്ടത്. മോഹഭംഗങ്ങളിൽ നിന്ന് ഉടലെടുക്കുന്ന വൈരാഗ്യമാണ് ചിലർ കാണിക്കുന്നതെന്നും മുബാസ് ആരോപിച്ചു. ആരെയും സംഘി ചാപ്പ കുത്തി മാറ്റി നിർത്തുന്നതല്ല കെഎസ്‌യുവിന്റെ രാഷ്ട്രീയം.
ഇത്തരത്തിൽ ഒരു ലിസ്റ്റ് കൊടുത്തിട്ടുള്ളത് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ്. കഴിഞ്ഞകാലങ്ങളിൽ സംഘ്പരിവാർ ആയിരുന്നവർ ജനാധിപത്യ മതേതര പാർട്ടിയിലേക്ക് വരുമ്പോൾ ചേർത്തുനിർത്തേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. ആരെയും സംഘി ചാപ്പ കുത്തി മാറ്റിനിർത്തുന്നത് കെഎസ്‌യുവിന്റെ രാഷ്ട്രീയമല്ല. ഇതുവരെയും പ്രസിഡന്റ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തിട്ടില്ല. ഇതിനു പിന്നിൽ ഗൂഢ ലക്ഷ്യമുണ്ട്. അലോഷി ഏകപക്ഷീയമായി തീരുമാനം എടുക്കുമ്പോൾ അത് കെഎസ്‌യുവിന്റെ തണലിൽ വേണ്ടെന്നും മുബാസ് പറഞ്ഞു.






























