തിരുവനന്തപുരം : സിൽവർ ലൈൻ സമരത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമോചന സമരത്തോട് ഉപമിക്കുന്നത് ജനങ്ങളുടെ സമുദായം നോക്കിയാണെന്ന രൂക്ഷമായ ആരോപണവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ രംഗത്ത്. പ്രദേശവാസികളുടെ നീറുന്ന പ്രശ്നങ്ങളല്ല, മറിച്ച് അവരുടെ സമുദായമാണ് സി.പി.എമ്മിന്റെ പ്രശ്നം. അതുകൊണ്ടാണ് സിൽവർ ലൈനിന് എതിരായ ജനകീയ സമരങ്ങളെ സി.പി.ഐ.എം വിമോചന സമരം, ചങ്ങനാശേരി സമരം എന്നൊക്കെ വിളിക്കുന്നത്. ചങ്ങനാശേരിയിലെ ആർച്ച് ബിഷപ്പ് പെരുന്തോട്ടം പിതാവും എൻ.എസ്.എസ് നേതാവ് ഹരികുമാർ കോയിക്കലും സമര സ്ഥലത്തെ പോലീസ് അതിക്രമത്തിന് ഇരയായ ജനങ്ങളെ സന്ദർശിച്ചിരുന്നു.
അതിനെന്താണ് തെറ്റ്. പ്രതിഷേധത്തിനിടെ സമരസ്ഥലത്ത് പെട്ടുപോയ ഒന്നാം ക്ലാസുകാരിയായ സോമിയയുടെ കരച്ചിൽ കണ്ടാൽ ഹൃദയമുള്ള ആരും അവിടെപ്പോയി അവരെ സമാധാനിപ്പിക്കും. സമരത്തിന് മുന്നിൽ കുട്ടികളെ നിർത്തുന്നുവെന്നാരോപിച്ച് സർക്കാർ ബാലാവകാശ നിയമപ്രകാരം കേസെടുക്കുന്നത് ഉചിതമല്ല. സമുദായത്തിന്റെ പേര് പറഞ്ഞ് സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ എംപി ആവശ്യപ്പെട്ടു. കേരളത്തിൽ നടക്കുന്ന പോലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിഷേധങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.






























