തിരുവല്ല : പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്ന തിരുവല്ല അഴിയടത്തു ചിറ ഉഷസിൽ പ്രഫ. ജി രാജശേഖരൻനായർ (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷമായി ചികിൽസയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് 5 മണിയോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
പുഷ്പഗിരി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച വൈകീട്ട് 3ന് തിരുവല്ല സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്ന് പാർട്ടി പതാക പുതപ്പിക്കും. പൊതുദർശനത്തിന് ശേഷം വൈകീട്ട് വീട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം വെള്ളിയാഴ്ച 31/12/21 രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
പരേതരായ നോവലിസ്റ്റ് പയ്യംപള്ളിൽ ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും മകനാണ്.
മട്ടന്നൂർ, മഞ്ചേരി , ഒറ്റപ്പാലം, വാഴൂർ, തിരുവനന്തപുരം എംജി, പന്തളം, ചങ്ങനാശേരി എന്നീ എൻഎസ്എസ് ഹിന്ദു കോളേജുകളിൽ കെമിസ്ട്രി പ്രഫസറായി സേവനം അനുഷ്ടിച്ചിരുന്നു. സി പി ഐ എം തിരുവല്ല ടൗൺ വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി, തിരുവല്ല ഏരിയാ കമ്മറ്റി അംഗം
കണ്ണശ സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, നെടുംബം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗീതാകുമാരി. മക്കൾ: ഡോ.റാണി ആർ.നായർ ( അസി. പ്രഫസർ തുരുത്തിക്കാട് ബി എ എം കോളേജ്). ലക്ഷ്മി മനോജ് (ദുബൈ). മരുമക്കൾ: പരേതനായ ശ്രീകുമാർ, മനോജ്.





























