പത്തനംതിട്ട : വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ചിറ്റാറിലെ പി.പി.മത്തായിയുടെ മരണത്തിന് ഉത്തരവാധികളായവർക്കെതിരെ സിബിഐ നരഹത്യയ്ക്ക് കേസ് എടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ നിരാലംബരായ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും നൽകുവാൻ തയ്യാറാകണമെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
നിരപരാധിയും യുവ കർഷകനുമായിരുന്ന പി.പി.മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ അന്യായമായി കസ്റ്റഡിയിലെടുത്ത് കൈക്കൂലി ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിക്കുകയും ഇല്ലാത്ത തെളിവ് കെട്ടിച്ചമയ്ക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് കുറ്റപത്രത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. മത്തായിയുടെ മരണത്തിൽ സംസ്ഥാന സർക്കാരും ഉത്തരവാദികളാണ്. അതിനാൽതന്നെ കുടുംബത്തെ സഹായിക്കുവാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
മത്തായിയുടെ കസ്റ്റഡി മരണത്തിൽ സമഗ്ര അന്വേഷണവും കുറ്റവാളികൾക്കെതിരെ നിയമ നടപടിയും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്‌റ്റേഷന് മുമ്പിൽ ആഴ്ചകൾ നീണ്ട പ്രതിഷേധ സത്യാഗ്രഹവും ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ ഒട്ടാകെ നടത്തിയ സമരങ്ങളും മത്തായിയുടെ ഭാര്യ നടത്തിയ നിയമ പോരാട്ടങ്ങളുമാണ് സിബിഐ അന്വേഷണത്തിലേക്ക് നയിച്ചത്. കുടുംബത്തിന് ഭാഗികമായെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
സംഭവത്തിന് ശേഷം ഒരിക്കൽപോലും മത്തായിയുടെ കുടുംബത്തെ സന്ദർശിക്കുവാൻ തയ്യാറാകാതെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാൻ ശ്രമം നടത്തിയ അന്നത്തെ സംസ്ഥാന വനം വകുപ്പ് മന്ത്രിയും അതിന് എല്ലാതരത്തിലും ഒത്താശ ചെയ്തുകൊടുത്ത കോന്നി എംഎൽഎയും കുടുംബത്തോടും പൊതുജനങ്ങളോടും മാപ്പ് പറയണമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. മത്തായിയുടെ മരണത്തിന്റെ യഥാർത്ഥ കാരണം സിബിഐ അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മത്തായിയുടെ മക്കളുടെ വിദ്യാഭ്യാസം, ഭാര്യയ്ക്ക് ജോലി, മതിയായ നഷ്ടപരിഹാരം എന്നിവ നൽകി കുടുംബത്തെ പുനഃരധിവസിപ്പിക്കുവാൻ നടപടി വേണം. കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ള ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടങ്ങൾ അനുസരിച്ചുള്ള നിയമ നടപടികൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ മുൻ കാലങ്ങളിലെപോലെ ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുന്നറിയിപ്പു നൽകി.