പത്തനംതിട്ട : റാന്നി, പെരുനാട് സ്വദേശിനി അഭിരാമി നായയുടെ കടിയേറ്റ് മരിക്കാൻ ഇടയായ സംഭവം ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലമാണെന്നും പേ വിഷബാധക്കെതിരായ ആന്റി റാബീസ് വാക്സിൻ കുത്തി വെയ്പ്പ് എടുത്തിട്ടും കുട്ടി മരിച്ച സംഭവം ഗൗരവമായി കണ്ട് ഇതെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരുവ്നായയുടെ കടിയേറ്റ കുട്ടിയെ ആദ്യം എത്തിച്ച പെരുനാട് സാമൂഹ്യ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നല്കുന്നതിലും കുത്തിവെയ്പ് നല്കുന്നതിലും ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന കുട്ടിയുടെ കുടുംബത്തിന്റേയും നാട്ടുകാരുടേയും പരാതിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണെമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസ് ക്രമീകരിക്കുന്നതിനു പോലും ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നത് അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. നഗര, ഗ്രാമ ഭേദമില്ലാതെ ആക്രമണകാരികളായ തെരുവ് നായ്ക്കൾ ജനങ്ങളുടെ ജീവന് വെല്ലുവിളി ഉയർത്തി അഴിഞ്ഞാടിയിട്ടും വന്ധ്യങ്കരണം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ അവലംബിച്ച് ഇവയെ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയാൽ മരിച്ച അഭിരാമിയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്കുവാനും വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുവാനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിസന്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്തൊട്ടാകെ ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ആരോഗ്യ മന്ത്രി പുലർത്തുന്ന നിസംഗത അവസാനിപ്പിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് പാലിക്കുവാൻ നടപടി സ്വീകരിക്കുവാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുെമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
.





























