കൊച്ചി : ‘തിരുവോണത്തിന് പട്ടിണികിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് പുതിയ തലമുറ കൃഷിയിലേക്ക് കടന്നുവരുക’?. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും അടക്കം ഏറെ ചര്‍ച്ചയായ നടന്‍ ജയസൂര്യയുടെ വാക്കുകളാണിത്. കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം ഉദ്‌ഘാടനച്ചടങ്ങളില്‍ വ്യവസായ മന്ത്രി, കൃഷി മന്ത്രി എന്നിവരെയടക്കം വേദിയില്‍ ഇരുത്തികൊണ്ടായിരുന്നു നടന്‍ തുറന്നടിച്ചത്. നടന്‍ കൃഷ്‌ണപ്രസാദിനെ ഉദാഹരണമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ജയസൂര്യയുടെ പ്രസംഗം. കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് ജയസൂര്യ ഇത് പറഞ്ഞതെന്നും വസ്‌തുതയില്ലാത്ത വാക്കുകളാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല, രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറുതിയില്ലാത്തതാണ്.
പ്രതിസന്ധികള്‍ക്കിടയിലും സമൃദ്ധമായി ഓണം ഉണ്ടവരാണ് നാം. എന്നാല്‍ നാം സമൃദ്ധമായി കഴിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചോര നീരാക്കി നമ്മുടെ കൈകളിലേയ്‌ക്ക് എത്തിച്ചു തന്ന കര്‍ഷകരുടെ ഓണത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിരുന്നോ? . നെല്ല് സംഭരിച്ചതിന്റെ പണം കിട്ടാതെ ഒരു വിഭാഗം കര്‍ഷകര്‍ തിരുവോണനാളില്‍ പട്ടിണിസമരം നടത്തിയതും നടന്‍ ജയസൂര്യ പറഞ്ഞാവും നാം അറിഞ്ഞിട്ടുണ്ടാവുക. സംഭരിച്ച തുക ലഭിച്ചിട്ടേ ഞങ്ങള്‍ കൃഷി ചെയ്യുകയുള്ളൂ എന്ന് ഓരോ കര്‍ഷകരും വിചാരിച്ചിരുന്നെങ്കില്‍ നമ്മുടെ ഓണം എന്താകുമായിരുന്നു?. എന്നാല്‍ പട്ടിണി കിടക്കേണ്ടി വന്നാലും തങ്ങളെ വിശ്വസിച്ചു കഴിയുന്ന ജനങ്ങളെ പട്ടിണിക്കിടാന്‍ ഓരോ കര്‍ഷകനും സാധിക്കില്ല.
ഒരു വിഭാഗം ആളുകളുടെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുമ്പോള്‍ അതില്‍ രാഷ്‌ട്രീയം കാണുകയല്ല വേണ്ടത്. അല്ലെങ്കിലും പട്ടിണിക്ക് എന്ത് രാഷ്‌ട്രീയം?. നാല് മാസം മുമ്പ് കര്‍ഷകരില്‍ നിന്ന് സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പ്രതിഫലം ഇപ്പോഴും പൂര്‍ണമായും കൊടുത്തു തീര്‍ന്നിട്ടില്ല. ചിലര്‍ക്ക് മുഴുവന്‍ തുക കിട്ടി, ചിലര്‍ക്ക് പകുതി, മറ്റ് ചിലര്‍ക്കാകട്ടെ ചില്ലി കാശ് പോലും കിട്ടിയില്ല. ഇതില്‍ ഭൂരിഭാഗം കര്‍ഷകരും കടക്കാര്‍. ഏകദേശം 200 കോടിയിലധികം രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനിരിക്കുന്നത്. നാളികേരം, റബ്ബര്‍ തുടങ്ങിയ കര്‍ഷകരുടെയും സ്ഥിതിയും ഇത് തന്നെ. ദേഹത്ത് ചെളി പുരളാന്‍ മാത്രമായി കൃഷിയിടത്തിലേയ്‌ക്ക് ഇറങ്ങേണ്ട അവസ്ഥ ഇനിയും ഉണ്ടാകരുത്. രാഷ്‌ട്രീയമല്ല, പകരം മാനുഷിക പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. കാര്‍ഷിക വിളകള്‍ക്കായി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുമ്പില്‍ കേരളം മുട്ടുകുത്തേണ്ട അവസ്ഥ വിദൂരമല്ല എന്നത് കൂടി സര്‍ക്കാരും ജനങ്ങളും ഓര്‍ക്കേണ്ടതുണ്ട്. അതിനാല്‍ കര്‍ഷകര്‍ മുത്തശ്ശികഥകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളായി മാറാതിരിക്കട്ടെ.





























