തിരുവനന്തപുരം: കാരുണ്യ പദ്ധതിയിലൂടെയുള്ള ആനുകൂല്യം ലഭിക്കുന്നതിന് ചില ചികിത്സയും ശസ്ത്രക്രിയയും സർക്കാർ ആശുപത്രികളിൽത്തന്നെ ചെയ്യണമെന്ന വ്യവസ്ഥ സർക്കാർ പരിഗണിക്കുന്നു. പദ്ധതിയിലെ ക്രമക്കേട് വ്യാപകമാകുകയും പദ്ധതി മുടങ്ങുന്നതിന്റെ വക്കിലെത്തുകയും ചെയ്തതിനെത്തുടർന്നാണ് സർക്കാർ ഈ നിർദേശം പരിഗണിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് നിർദേശം ഉയർന്നത്. സഹായം ദുരുപയോഗംചെയ്യുന്ന തരത്തിൽ തട്ടിപ്പുനടക്കുന്നതായി സി.എ.ജി. റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇൻഷുറൻസ് പങ്കാളിയെ ഒഴിവാക്കി ചികിത്സാസഹായമെന്ന നിലയിൽ സർക്കാർ നേരിട്ടാണ് പദ്ധതി നടത്തുന്നത്.
42 ലക്ഷം കുടുംബങ്ങൾ അംഗങ്ങളായ പദ്ധതി പാവങ്ങൾക്ക് ഏറെ സഹായകരമാണെങ്കിലും ക്രമക്കേടുകൾ പദ്ധതിയുടെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യുന്ന സ്ഥിതിയിലെത്തി. ചികിത്സച്ചെലവിന്റെ കുടിശ്ശിക ഇനത്തിൽ 500 കോടിയിലേറെ കിട്ടാനുണ്ടെന്നു പറഞ്ഞ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ കാരുണ്യവഴിയുള്ള ചികിത്സ നിർത്തിവെക്കുകയാണെന്നും നേരെത്തെ പറഞ്ഞിരുന്നു.





























