തിരുവനന്തപുരം : ക്ഷേമ പെൻഷൻ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിർദ്ദേശം നല്‍കി. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് നിർദ്ദേശിച്ചു. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. തട്ടിപ്പില്‍ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാർശയും താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ്.
1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പ് കണ്ടെത്തൽ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമായിരുന്നു പട്ടികയിലുണ്ടായിരുന്നത്. ഇവരുടെ പേരുവിവരങ്ങൾ ധനവകുപ്പ് ഇതുവരെ പുറത്തുവിട്ടിരുന്നില്ല. അതാത് വകുപ്പുകളോട് നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു. ആദ്യ നടപടിയായാണ് മണ്ണ് സംരക്ഷണവകുപ്പിലെ ജീവനക്കാരുടെ സസ്പെൻഷൻ. വടകരയിലെ മണ്ണ് സംരക്ഷണ ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീ , കാസർക്കോട് ഓഫീസിലെ അറ്റൻഡൻ്റ് സാജിത കെഎ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം ഓഫീസർ ഷീജാകുമാരി ജി, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർമാരായ ഭാർഗ്ഗവി പി, ലീല കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ രജനി ജെ എന്നിവരെയാണ് ഇന്നലെ സസ്പെൻ്റ് ചെയ്തത്.