ചെന്നൈ : മധുര അവണിയാപുരം ജല്ലിക്കെട്ട് വേദിയിൽ കർഷക നിയമത്തിനെതിരേ പ്രതിഷേധം. കരിങ്കൊടിയേന്തിയാണ് പ്രിഷേധമുണ്ടായത്. പ്രതിഷേധക്കാർ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും മുദ്രാവാക്യം വിളിച്ചു. ജല്ലിക്കെട്ട് കാളകളെ മെരുക്കാൻ വന്ന ആളുകളിൽ നിന്നാണ് പ്രതിഷേധം ഉയർന്നത്. അവർ കരിങ്കൊടി ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. മുദ്രാവാക്യം ഉയർന്ന ഉടനെ പോലീസ് ഇവരെ പിടിച്ചു മാറ്റി. പിന്നീട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വേദിയിലെത്തി അൽപസമയം കഴിഞ്ഞാണ് പ്രതിഷേധമുയർന്നത്. ഈ സർക്കാരിന് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ഇവിടെ പ്രസംഗിച്ചിരുന്നു. ഡൽഹിയിലിരിക്കുന്ന ചിലർ തമിഴ് സംസ്കാരത്തേയും ഭാഷയേയും എതിർക്കുന്നു. അവർക്കുള്ള മറുപടി കൂടിയായാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ട് കണ്ട് രാഹുൽ ഇന്ന് ഡൽഹിയിലേക്ക് മടങ്ങും. മറ്റ് പൊതുപരിപാടികൾ മധുരയിലില്ല. ഡിഎംകെ യുവജന വിഭാഗം അധ്യക്ഷൻ ഉദയനിധി സ്റ്റാലിനും ജെല്ലിക്കെട്ട് കാണാനെത്തിയിട്ടുണ്ട്.